വയോധികന്റെ മുഖത്തടിച്ച സംഭവം: എസ്.ഐയ്ക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കൊല്ലം ജില്ലയില്‍ പൊലീസ് വയോധികന്റെ മുഖത്തടിച്ച സംഭവത്തില്‍ പ്രൊബേഷന്‍ എസ്.ഐയ്ക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്തതിനാണ് മഞ്ഞപ്പാറ സ്വദേശി രാമാനന്ദന്‍ നായരെ പ്രൊബേഷന്‍ എസ്.ഐ ഷജീം മര്‍ദിച്ചത്.

രാമാനന്ദന്‍ നായരുടെ കരണത്ത് അടിച്ചത് ശരിയായ നടപടിയല്ല. മുഖത്ത് അടികൊണ്ട രാമനന്ദന്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് എസ്.ഐയോട് ആവശ്യപ്പെട്ടിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. മര്‍ദനമേറ്റയാളെ വഴിയില്‍ ഉപേക്ഷിച്ചത് തെറ്റാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് കൈമാറി. റൂറല്‍ എസ്.പിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വിശദറിപ്പോര്‍ട്ട് പൊലീസ് അക്കാദമി ഡയറക്ടര്‍ക്ക് കൈമാറി.

കൊല്ലം ജില്ലാ സബ് ജഡ്ജ് സബിത ചിറയ്ക്കല്‍ രാമാനന്ദന്‍ നായരുടെ വീട്ടില്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തി. അദ്ദേഹത്തിന് നിയമസഹായം വേണോ എന്ന് അറിയുന്നതിനാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ചുമതലയുള്ള സബ് ജഡ്ജ് നേരിട്ടെത്തിയത്. സബ് ജഡ്ജിന്റെ റിപ്പോര്‍ട്ട് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറും.

Top