സ്വപ്നയെ അറിയാം, പശ്ചാത്തലം അറിഞ്ഞ് ബന്ധം സ്ഥാപിച്ചിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരമെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരു തരത്തിലും ബന്ധമില്ല. സ്വപ്ന സുരേഷിനെ അറിയാം, അവരുമായി സൗഹൃദം ഉണ്ട്. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.

അവരുടെ പശ്ചാത്തലം അറിയേണ്ടതായിരുന്നു. അതില്‍ ചെറിയ പിശക് പറ്റിയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ല. എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒരു തരത്തിലുള്ള സഹായവും സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ നിന്ന് ഉണ്ടായിട്ടില്ല. എവിടെ നിന്നും കണ്ടിട്ടില്ല, സ്വപ്ന സുരേഷുമായി പരിചയം ഉണ്ട് സൗഹൃദമുണ്ട് , അവര് യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയെന്ന നിലയില്‍ പരിചിത മുഖമാണ്. പശ്ചാത്തലം സംബന്ധിച്ച് അറിവു കിട്ടിയ ശേഷം ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടി വരും. ഒരു ഏജന്‍സി അന്വേഷണം നടക്കന്നതിനാല്‍ അതെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകരങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരള നിയമ സഭ പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്തു 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി വന്‍ നേട്ടമാണ് ഇക്കാലളവില്‍ ഉണ്ടായിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാന്‍ ആണ് കടലാസ് രഹിത സഭ എന്ന ആശയം കൊണ്ട് വന്നത്. ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നതെന്നും സ്പീക്കര്‍ വിശദീകരിച്ചു.

ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷീയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. 30% തുക മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ സമിതികള്‍ ആലോചിച്ചു ആണ് തീരുമാനിച്ചത്. കടലാസ് രഹിത സഭ പദ്ധതിയായ ഇ വിധാന്‍ സഭ നടപ്പാകും വഴി പ്രതി വര്‍ഷം 40 കോടി ലാഭം ഉണ്ടാകും.

ശങ്കര നാരായണന്‍ തമ്പി ഹാള്‍ പുതുക്കിപണിതത് ലോക കേരള സഭയുടെ അന്തസ്സ് ഉറപ്പാക്കാന്‍ വേണ്ടിയാണ്. അത് സഭക്ക് പുറത്തുള്ള പരിപാടിക്കും ഉപയോഗിക്കാം. ഹാള്‍ പുതുക്കി പണിതത് നന്നായി എന്ന് പ്രതിപക്ഷ അംഗങ്ങള്‍ തന്നെ പറഞ്ഞു. ഇപ്പോള്‍ അതും ധൂര്‍ത്തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്, ഒന്നാം ലോക കേരള സഭ കസേരകള്‍ വാങ്ങുകമാത്രമാണ് മാത്രം നിയമ സഭ സെക്രട്ടറിയേറ്റ് ചെയ്തത് . ബാക്കിയെല്ലാം നോക്കയാണ് സംഘടിപ്പിച്ചത്.

16 കോടി 65 ലക്ഷം രൂപക്കായിരുന്നു ഭരണാനുമതി. ഭരണാനുമതി എന്നാല്‍ അത്രയും തുക ചെലവാക്കുക എന്നതല്ല, പണി തീര്‍ന്നപ്പോള്‍ ചെലവ് 9.17 കോടി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ചരിത്രമുണ്ട്. അത് ആദരവോടെയാണ് കാണുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ സത്യസന്ധമായി പണികള്‍ ചെയ്ത് തീര്‍ക്കുന്ന സ്ഥാപനമാണത്. പണം അധികമായി കിട്ടിയാല്‍ തിരിച്ചു അടക്കുന്ന ലോകത്തെ ആദ്യ സ്ഥാപനം ആയിരിക്കും ഊരാളുങ്കലെന്നും സ്പീക്കര്‍ പറഞ്ഞു.

ഒന്നും കാണാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കുന്ന അവരുടെ ചരിത്രം കൂടി പരിശോധിച്ചാണ് പണി ഏല്‍പ്പിച്ചതെന്നും സ്പീക്കര്‍ വിശദീകരിച്ചു. മാതൃകാപരമായ സംരംഭമാണ് സഭാ ടിവി. ജനങ്ങളും സഭയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണത്. ധൂര്‍ത്തു ലക്ഷ്യം എങ്കില്‍ സ്വന്തമായി ടീവി ചാനല്‍ തുടങ്ങാമായിരുന്നു.അതില്‍ സ്ഥിരം നിയമനം ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

വസ്തുതയില്ലാത്ത വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ല. താല്‍കാലികമായ സമിതിയാണ് സഭാ ടിവിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. നിയമ സഭ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാന്‍ വേണമെങ്കില്‍ പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു കാര്യവും ആരുടെ മുന്നിലും ഒളിച്ച് വക്കാന്‍ നിമയസഭാ സെക്രട്ടേറിയറ്റ് ഉദ്ദേശിക്കുന്നില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്.

Top