ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പ്രേതങ്ങള്‍ വിട്ടൊഴിയാത്ത കോടതികളെ ജനങ്ങള്‍ ഭയക്കുന്നു ; സ്പീക്കര്‍

sreeramakrishnan

തിരുവനന്തപുരം : ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പ്രേതങ്ങള്‍ വിട്ടൊഴിയാത്ത അന്തരീക്ഷമുള്ള കോടതികളെ ജനങ്ങള്‍ ഭയക്കുന്നുവെന്നും നിയമം നിര്‍മിക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ബോധരഹിതമായ സമീപനമാണ് ചിലപ്പോഴൊക്കെ ജുഡീഷ്യറി കാട്ടുന്നതെന്നും നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.

ബ്രിട്ടിഷ് കോളനിക്കാലത്തെ ഉപചാരങ്ങളും ഭാഷകളും വേഷങ്ങളും ഇന്നും പിന്തുടരുന്ന അന്തരീക്ഷമാണ് കോടതികളുടേത്. മൈ ലോഡ് ( ദൈവമേ ) എന്നാണ് ജഡ്ജിമാരെ വിളിക്കുന്നത്. കോടതിക്കുള്ളിലുള്ളവരുടെ വേഷങ്ങളും അത്തരത്തിലാണ്. ഭയഭക്തി ബഹുമാനങ്ങളോടു കൂടിയ ഈ രീതി മാറേണ്ടതല്ലേ?

കോടതിവിധികളെ വിമര്‍ശിക്കാന്‍ ജനം ഭയപ്പെടുന്നത് ഈ അന്തരീക്ഷം മൂലമാണ്. ലെജിസ്‌ലേച്ചറിനെയും എക്‌സിക്യുട്ടീവിനെയും മാധ്യമങ്ങളെയും തൊലിയുരിച്ച് വിമര്‍ശിക്കാനാവും. എന്നാല്‍ സാധാരണ സിവില്‍ കേസില്‍ ഉത്തരവുണ്ടാകാനെടുക്കുന്ന വര്‍ഷങ്ങളുടെ കാലതാമസത്തെ പോലും ആരും വിമര്‍ശിക്കില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെയേറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം നിര്‍മിക്കുന്ന നിയമങ്ങളെ കോടതി ഒറ്റയടിക്ക് അറബിക്കടലില്‍ വലിച്ചെറിയുന്ന രീതി അപകടരമാണ്. ഒരു നിയമവും ശൂന്യതയില്‍ നിന്നും വരുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നിയമം നിര്‍മിക്കുന്നത്. നിയമം നിര്‍മിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ ജുഡീഷ്യറി ഗൗരവകരമായി പരിഗണിക്കണമെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരള ലെജിസ്‌ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നിയമസഭയും നിയമസഭാ സെക്രട്ടറിയേറ്റും സ്വതന്ത്രപദവിയും അവകാശങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top