ജുഡീഷ്യറി ജനാധിപത്യത്തെ പരിപാലിക്കുന്ന രീതി പഠന വിഷയമാക്കണം; സ്പീക്കര്‍

sreeramakrishnan

കോഴിക്കോട്: ഭരണഘടന സംരക്ഷിക്കേണ്ട ജുഡീഷ്യറി ഏത് രീതിയിലാണ് ജനാധിപത്യത്തെ പരിപാലിക്കുന്നതെന്ന് പഠനവിഷയമാക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കോടതികള്‍ ജനാധിപത്യത്തില്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍ നിയമസഭക്ക് ഗൗരവമായ ഇടപെടല്‍ നടത്താനാകുമെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പല നിയമങ്ങളും യുക്തിരഹിതമായ ആത്മബോധത്തിന്റെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും അടിസ്ഥാനത്തില്‍ വലിച്ചെറിയുന്ന സമീപനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും. ദളിത് പീഡനത്തിനെതിരായ നിയമം പോലും ദുര്‍ബലമാക്കിക്കൊണ്ട് നിയമത്തിന്റെ ആധികാരികതയും ശക്തിയും പരിപൂര്‍ണമായി ചോര്‍ത്തിക്കളയുന്ന വിധിന്യായങ്ങളാണ് രാജ്യത്തുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ജഡ്ജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വെല്ലുവിളിയാണെന്ന നിലാപാടാണ് ജുഡീഷ്യറി സ്വീകരിച്ചത്. ഇംപീച്ച്‌മെന്റ് പ്രമേയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അസഹിഷ്ണുതയാണ് ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടായത്.നികുതി ഏകീകരണം, വിദ്യാഭ്യാസം, തീരദേശപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഏകപക്ഷീയ നിയമങ്ങളാണ് നടപ്പാകുന്നതെന്നും അദ്ദേഹ സൂചിപ്പിച്ചു.

ഫെഡറലിസവും സാംസ്‌കാരിക കൂട്ടായ്മയും നഷ്ടപ്പെടുമ്പോള്‍ പ്രതിരോധിക്കേണ്ട ജുഡീഷ്യറി തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയെ സഹായിക്കില്ലെന്നും ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ പങ്കളിത്തമുള്ള ജനപ്രാതിനിധ്യ സഭയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധികളുടെ വികാരമെന്നു പറയുന്നത് ശൂന്യതയില്‍ നിന്നും വരുന്നതല്ല. അത് ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും രൂപപ്പെട്ടു വരുന്നതാണ്. ഭരണഘടനയുടെ അന്തഃസത്ത ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം വഴി ഇന്ത്യയെ വിസ്മയിപ്പിച്ച നിയമനിര്‍മാണ സഭയാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Top