ദേശീയപാത ഭൂമിയേറ്റെടുപ്പ്; സര്‍വേയ്‌ക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍

sreeramakrishnan

മലപ്പുറം: ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുപ്പു സര്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഭൂമിയേറ്റെടുപ്പു സര്‍വേയില്‍ പാകപ്പിഴകളുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭൂമി ഏറ്റെടുക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍മാകര്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് നടപടികള്‍ പുനഃപരിശോധിക്കണമെന്നും പൊന്നാനി എംഎല്‍എ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും ഭൂമി ഏറ്റെടുക്കുന്നതിനു പകരം പൊന്നാനി മേഖലയില്‍, ഒരു വശത്തുനിന്നു മാത്രം ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയതു മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണെന്നും തീരപ്രദേശമായ പാലപ്പെട്ടിയില്‍ 17 വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലായിരുന്നു ആദ്യ അലൈന്‍മെന്റ് നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ 30 വീടുകള്‍ നഷ്ടമാകുന്ന തരത്തിലാണ് ഇപ്പോള്‍ സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ സ്‌പെഷല്‍ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ പലയിടത്തും ദേശീയപാത അലൈന്‍മെന്റിനെച്ചൊല്ലി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇത് പൊലീസ് നടപടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

Top