സ്പാനിഷ് ലീഗ്; കാര്‍ഡുകള്‍ വാരി വിതറി വീണ്ടും വിവാദ റഫറി, ബാഴ്സലോണക്ക് സമനില കുരുക്ക്

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. എസ്പാനിയോളാണ് ബാഴ്സലോണയെ സമനിലയിൽ തളച്ചത്. 2022ലെ അവസാന മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ എഫ് സി ബാഴ്സലോണ മുന്നിലെത്തി. മാ‍ർകോസ് അലോൻസോയായിരുന്നു സ്കോറർ. എന്നാല്‍ പിന്നീട് ലീഡുയർത്താനുള്ള അവസരങ്ങൾ തുടർച്ചയായി ബാഴ്സലോണ പാഴാക്കി.രണ്ടാംപകുതിയിൽ കളി പരുക്കനായി. എഴുപത്തിമൂന്നാം മിനിറ്റിൽ പെനല്‍റ്റിയിലൂടെ ഹൊസേലു എസ്പാനിയോളിന്റെ സമനില നേടി. ബോക്സില്‍ ഹൊസേലുവിനെ അലണ്‍സോ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹൊസേലും ടെര്‍സ്റ്റെഗനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.

ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് – അര്‍ജന്റീന മത്സരം നിയന്ത്രിച്ച അന്റോണിയോ മത്തേയു ലാഹോസായിരുന്നു ബാഴ്സ-എസ്പാനിയോള്‍ മത്സരവും നിയന്ത്രിച്ചത്. ലോകകപ്പില്‍ അര്‍ജന്റീന – നെതര്‍ലന്‍ഡ്സ് പോരാട്ടത്തില്‍ 18 കാര്‍ഡുകളാണ് മത്തേയു പുറത്തെടുത്തത് എങ്കില്‍ ഇന്നലെ രണ്ട് ചുവപ്പു കാര്‍ഡ് അടക്കം 14 കാര്‍ഡുകളാണ് മത്തേയു നല്‍കിയത്. 78-ാം മിനിറ്റിലാണ് ബാഴ്സയുടെ ജോര്‍ഡി ആല്‍ബ ചുവപ്പു കാര്‍ഡ് കണ്ടത്. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടാണ് ആല്‍ബ ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തുപോയത്.

തൊട്ടു പിന്നാലെ 80-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എസ്പാനിയോളിന്റെ വിനീഷ്യസ് സോസയുും ചുവപ്പു കാര്‍ഡുമായി പുറത്തായി. 83-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയെ ചവിട്ടിയതിത് എസ്പാനിയോളിന്റെ ലിയാനാര്‍ഡോ കാര്‍ബെറക്ക് ലാഹോസ് നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കിയെങ്കിലും വാര്‍ പരിശോധനയില്‍ തീരുമാനം മാറ്റേണ്ടിവന്നു.

ഇതോടെ അവസാന 10 മിനിറ്റഅ പത്തുപേരുമായാണ് ഇരുടീമുകളും കളി പൂർത്തിയാക്കിയത്. മത്സരത്തില്‍ ബാഴ്സയുടെയും എസ്പാനിയോളിന്റെയും ആറ് താരങ്ങൾ വീതം മഞ്ഞക്കാർഡ് കാർഡ് കണ്ടു. ലാ ലിഗയില്‍ 15 കളി പൂർത്തിയായപ്പോൾ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും 38 പോയിന്റ് വീതം. ഗോൾ ശരാശരിയിൽ ബാഴ്സ ഒന്നും റയൽ രണ്ടും സ്ഥാനത്ത്.

Top