ബഹിരാകാശ ഗവേഷണ രംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങി ചൈന

ചൈന : ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ കുതിച്ച് ചാട്ടത്തിനൊരുങ്ങി ചൈന. തങ്ങളുടെ ബീഡൗ വിഭാഗത്തില്‍ വരുന്ന വരുന്ന രണ്ട് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍ ഇന്നലെ വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചു. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിചംഗ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

ബീഡൗ3 വിഭാഗത്തിലെ ഒന്‍പതാമത്തെയും പത്താമത്തെയും ഉപഗ്രഹങ്ങള്‍ വഹിച്ച് കൊണ്ട് ചൈനയുടെ ലോങ് മാര്‍ച്ച് 3A എന്ന റോക്കറ്റ് പ്രാദേശിക സമയം 09:48 നാണ് വിക്ഷേപിച്ചത്. മൂന്ന് മണിക്കൂര്‍ യാത്രക്ക് ശേഷമാണ് ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിയത്. ശേഷം ഭൂമിയിലേക്ക് തുടര്‍ച്ചയായി സിഗ്‌നലുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ബീഡൗ വിഭാഗത്തില്‍ 18 ഉപഗ്രഹങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഒരു വലിയ നാവിഗേഷന്‍ സംവിധാനം തന്നെ കൊണ്ട് വരാനാണ് ചൈന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അറുപതിലേറെ രാജ്യങ്ങളുമായി കരമാര്‍ഗവും, സമുദ്രമാര്‍ഗവും ബന്ധിപ്പിച്ച് വ്യാപാരം നടത്താനുള്ള ചൈനയുടെ സ്വപ്ന പദ്ധതിയാണ് റോഡ് ആന്‍ഡ് ബൈല്‍റ്റ് പദ്ധതി. ഇതിനു വേണ്ട സഹായങ്ങള്‍ ഒരുക്കുകയാണ് ചൈന ബീഡൗ ഉപഗ്രങ്ങളുടെ വിക്ഷേപണം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

അമേരിക്കയുടെ ജിപിഎസ് സിസ്റ്റം, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യന്‍ യൂണിയന്റെ ആഗോള സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനമായ ഗലീലിയോ എന്നീ നാവിഗേഷന്‍ സംവിധാനങ്ങളോടാണ് ചൈനയുടെ ബീഡൗ മല്‍സരിക്കുന്നത്. 1994ലാണ് ചൈന ഈ പദ്ധതി ആരംഭിച്ചത്.

Top