സോള്‍ : ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാനായി ദക്ഷിണകൊറിയന്‍ അധികൃതര്‍ കൊന്നത് 47,000ത്തോളം പന്നികളെ. കനത്ത മഴയെ തുടര്‍ന്ന് പന്നികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇവയുടെ രക്തം ഇരു കൊറിയകളുടേയും അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ഇംജിന്‍ നദിയിലേക്ക് ഒഴുകിയിറങ്ങി ചോരപ്പുഴയായി മാറി.
പന്നികളുടെ രക്തം പുഴയിലേക്ക് ഒഴുകിയെത്തിയത് മറ്റ് മൃഗങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ജനങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അറക്കുന്നതിന് മുമ്പ് പന്നികളെ അണുവിമുക്തമാക്കിയിരുന്നു. അതിനാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആഫ്രിക്കന്‍ പന്നിപ്പനി വളരെപ്പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നത് ഭീതിയുളവാക്കിയിരിക്കുകകയാണ്. മാറാരോഗമായതിനാല്‍ തന്നെ രോഗം ബാധിച്ച പന്നികള്‍ അതിജീവിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പന്നികളെ കൊന്നെടുക്കി രോഗം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.