ദക്ഷിണകൊറിയ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ചു

സിയോള്‍: ദക്ഷിണകൊറിയ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. വെള്ളിയാഴ്ച വാന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

ഇലക്ട്രോ-ഒപ്റ്റിക്കല്‍ ആന്റ് ഇന്‍ഫ്രാറെഡ് ഉപഗ്രഹമാണ് ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്. ഇതിന് മുറമെ 2025 ല്‍ നാല് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ദക്ഷിണകൊറിയ ലക്ഷ്യമിടുന്നു. ഇതുവഴി ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ ദക്ഷിണകൊറിയയ്ക്ക് സാധിക്കും.രാവിലെ 10.19 ന് വിക്ഷേപിച്ച ഉപഗ്രഹം ഏകദേശം നാല് മിനിറ്റില്‍ ഭ്രമണപഥത്തില്‍ വിന്യസിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. 11.37 ആയപ്പോഴേക്കും ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയ ബന്ധം സ്ഥാപിച്ചു.

ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞയാഴ്ച റഷ്യയുടെ പിന്തുണയോടെ ഉത്തരകൊറിയ തങ്ങളുടെ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം മൂന്നാമത്തെ ശ്രമത്തിലാണ് ദൗത്യം വിജയം കണ്ടത്. കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ഉത്തരകൊറിയയ്ക്ക് പദ്ധതിയുണ്ട്.

 

Top