ദക്ഷിണ കൊറിയ ഉറുഗ്വെയെ സമനിലയില്‍ തളച്ചു

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയ ഉറുഗ്വെയെ സമനിലയില്‍ തളച്ചു. മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ഉറുഗ്വെയായിരുന്നു മുന്നിൽ. എന്നാല്‍ ഗോളൊന്നും പിറന്നുമില്ല. സൂപ്പര്‍ താരം ലൂയിസ് സുവാരസിന് മത്സരത്തില്‍ യാതൊരുവിധ സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. എച്ച് ഗ്രൂപ്പില്‍ നടക്കുന്ന ആദ്യ മത്സരമായിരുന്നിത്. 9.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗല്‍, ഘാനയെ നേരിടും.

ആദ്യ 30 മിനിറ്റിലും ഗോള്‍ ശ്രമമൊന്നും ഇരു ടീമിന്റേയും ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നാല്‍ 34-ാം മിനിറ്റി കൊറിയക്ക് സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനകത്ത് നിന്ന് ഉയ് ജോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്ത് പോയി. മറുവശത്ത് ഉറുഗ്വെയുടെ മുന്നേറ്റങ്ങളെല്ലാം കൊറിയയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 44-ാം മിനിറ്റിലാണ് ഉറുഗ്വെയ്ക്ക് കൊറിയന്‍ ഗോള്‍മുഖം വിറപ്പിക്കാനെങ്കിലും സാധിച്ചത്. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ കോര്‍ണറില്‍ ഡിയേഗോ ഗോഡിന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിയകന്നു. അതോടെ ആദ്യപകുതിക്ക് അവസാനമായി.

64-ാം മിനിറ്റില്‍ സുവാരസിന് പകരം എഡിന്‍സണ്‍ കവാനിയെ കളത്തിലറക്കി. എന്നാല്‍ ഫലത്തില്‍ മാറ്റമുണ്ടാക്കാന്‍ കവാനിക്കും സാധിച്ചില്ല. എന്നാല്‍ കൊറിയന്‍ പ്രതിരോധത്തില്‍ ഭീഷണി ഉയര്‍ത്താന്‍ ഉറുഗ്വെയ്ക്കായി. 90 മിനിറ്റില്‍ സോണിന്റെ ഒരു ലോംഗ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. വൈകാതെ ഫൈനല്‍ വിസില്‍.

Top