ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും

ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യയോടെറ്റ തോല്‍വി മറന്ന് വിജയവഴിയില്‍ തിരിച്ചെത്താന്‍ ദക്ഷിണാഫ്രിക്ക ശ്രമിക്കുമ്പോള്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താനാണ് അഫ്ഗാനിസ്ഥാന്‍ ശ്രമിക്കുക. ഇന്ന് ജയിച്ചാലും അഫ്ഗാന്റെ സെമി സാധ്യതകള്‍ വിദൂരമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന്‍ തോറ്റിരുന്നു. ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് തോല്‍വിക്ക് പിന്നില്‍. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും അഫ്ഗാനിസ്ഥാന്‍ ഇന്ന് പ്രതീക്ഷിക്കില്ല. ഫസല്‍ഹഖ് ഫാറൂഖിയെ അഫ്ഗാനിസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഗ്ലെന്‍ മാക്‌സ്വെല്ലിനെ ക്യാച്ച് കളഞ്ഞ മുജീബ് ഉര്‍ റഹ്‌മാന്‍ ബെഞ്ചിലായേക്കും.ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം സെമി ഉറപ്പിച്ചതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് സാധ്യത. ഏകദിനത്തില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത് ഒരു മത്സരത്തില്‍ മാത്രമാണ്, ആ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചു.

നിലവില്‍ 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയക്ക് അത്രതന്നെ പോയിന്റുകളുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ് കൂടുതല്‍. എട്ട് പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ ആറാം സ്ഥാനത്താണ്. സെമി സാധ്യത നിലനിര്‍ത്താന്‍ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയെ 400+ റണ്‍സിന് തോല്‍പ്പിക്കണം. നാലാം സ്ഥാനക്കാരായ ടീമാണ് ആദ്യ സെമിയില്‍ ഇന്ത്യയെ നേരിടുക.

 

Top