ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ ഞങ്ങളുടെ നെഞ്ചത്തേക്കോ; പരാജയം സമ്മതിക്കാതെ യൂറോപ്പ് ക്രൂശിക്കുന്നു

ജൊഹാനസ്ബര്‍ഗ്: കോവിഡ് വകഭേദം കണ്ടെത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു, ഞങ്ങള്‍ വിജയിച്ചു. ഇപ്പോള്‍ ഞങ്ങളെ വില്ലന്‍മാരാക്കുകയാണോ? ചോദ്യം ദക്ഷിണാഫ്രിക്ക മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ആഞ്ജലീഖ് കുറ്റ്‌സിയുടേതാണ്. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 18 രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്.

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദവുമായല്ല, ബീറ്റ വകഭേദവുമായാണ് പുതിയ വൈറസിന് സാമ്യമുള്ളത്. അതിനാലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യം തിരിച്ചറിയാതെ പോയത്. ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡ്‌സിലുമുള്ള വൈറസ് ബാധിതരുടെ എണ്ണക്കൂടുതല്‍ സൂചിപ്പിക്കുന്നത് അവിടെ നേരത്തേ തന്നെ വകഭേദം ഉണ്ടായി എന്നാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ വകഭേദം കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ ജാഗ്രത അതു കണ്ടെത്തിയെന്ന് കുറ്റ്‌സി വ്യക്തമാക്കി.

പുതിയ വകഭേദം കടുത്തതല്ല. ഒന്നോ രണ്ടോ ദിവസം പേശിവേദനയും ക്ഷീണവും ചെറിയ ചുമയും അനുഭവപ്പെടും. മണവും രുചിയും നഷ്ടപ്പെടില്ല. വൈറസ് ബാധിതരെ വീടുകളിലാണ് ചികിത്സിക്കുന്നത്. ഇത്രയും ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top