വാന്‍ഡര്‍ ഡസന് പരിക്ക്; ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി

ഇംഗ്ലണ്ടില്‍ നടക്കുന്ന 12-ാം ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് തിരിച്ചടിയായി മധ്യനിര ബാറ്റ്‌സ്മാന്‍ റാസി വാന്‍ഡര്‍ ഡസന്റെ പരിക്ക്. പരിക്കിനെ തുടര്‍ന്ന് വാന്‍ഡര്‍ ഡസന്‍ ടീമില്‍ നിന്ന് പുറത്തായി. ബുധനാഴ്ച ഇന്ത്യക്കെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് കളിക്കിടെ മൈതാനം വിട്ട വാന്‍ഡര്‍ ഡസന്‍ പിന്നീട് ഫീല്‍ഡിംഗിന് തിരിച്ചെത്തിയില്ല.

ദക്ഷിണാഫ്രിക്കയുടെ ദയനീയ പരാജയത്തിന് കാരണം ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ താരങ്ങള്‍ക്ക് ഏറ്റ പരിക്കായിരുന്നു. ആന്റിച്ച് നോര്‍ത്തെ പരിക്കിനെ തുടര്‍ന്ന് ലോകകപ്പിന് മുന്‍പ് തന്നെ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഡെയില്‍ സ്റ്റെയിനും പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം നഷ്ടമായിരുന്നു. പിന്നീട് കളിക്കാനാകില്ലെന്ന് ഉറപ്പായ ഡെയില്‍ ടീം വിടുകയുമായിരുന്നു.

ആദ്യ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഹഷീം അംലയും രണ്ടാം മത്സരത്തിലേറ്റ പരിക്ക് കാരണം ലുങ്കി എംഗിഡിയും ടീമില്‍ നിന്ന് പുറത്തു പോയിരുന്നു. നിലവില്‍ മികച്ച ഫോമിലുള്ള വാന്‍ഡര്‍ ഡസന് പരിക്ക് മൂലം വിന്‍ഡീസിനെതിരായ മത്സരം നഷ്ടമാകാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാവും ഏല്‍ക്കുക.

Top