ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് തോല്‍വി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് തോല്‍വി.മഴമൂലം റിസര്‍വ് ദിനത്തിലേയ്ക്ക് നീട്ടിവച്ച മത്സരത്തില്‍ നാലു റണ്ണിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയുടെ മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്താണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ നില ഭദ്രമാക്കിയിരുന്നു. ഇന്നലെ നടന്ന പോരാട്ടം മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. റിസര്‍വ് ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്ക 25 ഓവറില്‍ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ്. മഴ മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറില്‍ 193 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍, ശിഖര്‍ ധവാന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് നിശ്ചിത 25 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്.

43 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ധവാനാണ് ടോപ് സ്‌കോറര്‍. ശിവം ദൂബെ 17 പന്തില്‍ നിന്ന് 31 ഉം പ്രശാന്ത് ചോപ്ര 33 പന്തില്‍ നിന്ന് 26 ഉം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 23 പന്തില്‍ നിന്ന് 26 ഉം റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 12 ഉം രാഹുല്‍ ചഹാര്‍ പുറത്താകാതെ 17 ഉം റണ്‍സെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മാര്‍ക്കോ ജെന്‍സന്‍, ആന്റിച്ച് നോര്‍ജ്, ലുത്തൊ സുംപംല എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നോര്‍ജാണ് ടോപ് സ്‌കോറര്‍.നേരത്തെ എഴുപത്ത് പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ഹെന്‍ഡ്രിക്സിന്റെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക 25 ഓവറില്‍ 137 റണ്‍സെടുത്തത്. ബ്രീറ്റ്സ്‌കെ 25 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബവുമ പരിക്കേറ്റ് പിന്‍വാങ്ങി. ക്ലാസ്സെന്‍ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Top