കടുത്ത ചൂട്: സൗദിയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം

റിയാദ്: സമീപകാലത്തെ ഏറ്റവും വലിയ ചൂട് നേരിടുകയാണ് സൗദി അറേബ്യ. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉച്ചവിശ്രമ നിയമം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഇപ്പോള്‍.തൊഴില്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള തുറസ്സായ സ്ഥലനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആശ്വാസമായത്. ഉച്ചവിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ സംഖ്യ ഇരട്ടിയാകും.

തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്. ചൂടിന്റെ കാടിന്യം കൂടിയതോടെ സ്‌കൂളുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മധ്യാഹ്ന വിശ്രമം നിയമം സെപ്റ്റംബര്‍ 15 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Top