കൊല്ലം: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണത്തില്‍ സൂരജിന്റെ കുടുംബവും സംശയത്തിന്റെ നിഴലില്‍. ആദ്യം പാമ്പുകടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം കൊല്ലാന്‍ ശ്രമം നടത്തിയത്.
മാര്‍ച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത്. കുഞ്ഞിന്റെ ശരീരം ശുചിയാക്കാന്‍ മുറ്റത്തിറങ്ങിയപ്പോഴാണ് കടിയേറ്റതെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. മുറിയില്‍ വച്ചാണ് പാമ്പ് കടിയേറ്റതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അണലി കടിച്ചുവെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എട്ട് മണിക്ക് പാമ്പ് കടിയേറ്റിട്ടും പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അണലി കടിച്ചാല്‍ വേദനയുണ്ടാകുമെന്നിരിക്കെ വേദന ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ ആവര്‍ത്തിക്കുന്നതിലും ദുരൂഹതയുണ്ട്.
പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും വീട്ടില്‍ വാഹന സൗകര്യം ഉണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകി എന്നതിനും തൃപ്തികരമായ ഉത്തരമില്ല. പറമ്പില്‍ പാമ്പുകളുണ്ടെന്നും പാമ്പിനെ പിടിക്കാന്‍ ആള്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നുണ്ട്. അണലിയെകൊണ്ട് കടിപ്പിച്ചതിന് ശേഷം ചികിത്സ വൈകിച്ചിട്ടും അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ച് വന്നു. അടൂരിലെയും തിരുവല്ലയിലെയും ആശുപത്രികളിലാണ് ഉത്രയെ ചികിത്സിച്ചത്.
ഫെബ്രുവരി 29 ന് വീടിന്റെ മുകളിലെ മുറിക്ക് സമീപം പാമ്പുണ്ടായിരുന്നെന്നും സൂരജ് കൈകൊണ്ട് എടുത്ത് മാറ്റിയതായും ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ബാങ്ക് ജീവനക്കാരനായിരുന്ന സൂരജിന് നിരവധി സുഹൃത്തുക്കളും ഉണ്ട്. സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണവും പണവും സ്വന്തമാക്കാനും മറ്റൊരു ജീവിതത്തിനും വേണ്ടിയാണ് ഭാര്യയെ സൂരജ് കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘത്തിന് മൊഴിനല്‍കിയത്.