ഇന്ത്യന്‍ ദേശീയ ഗാനത്തിന് പകര്‍പ്പവകാശം ഉന്നയിച്ച് സോണി മ്യൂസിക്

ആലപ്പുഴ: ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമനയുടെ പകര്‍പ്പവകാശം ഉന്നയിച്ച് സോണി മ്യൂസിക് കമ്പനി. രാജ്യാന്തര ശ്രദ്ധ നേടിയ ‘സാറാ താഹ തൗഫീക്ക്’എന്ന ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കാണാനായി പ്രൈവറ്റ് ഫയല്‍ ആയി ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോഴാണ് സോണി കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചതെന്ന് സംവിധായകന്‍ ശരത് കൊറ്റിക്കല്‍ പറഞ്ഞു.

സോണി മ്യൂസിക് പോലൊരു സ്വകാര്യ കമ്പനി എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ ദേശീയഗാനം ഉപയോഗിക്കുന്നതില്‍ പകര്‍പ്പവകാശലംഘനം ഉയര്‍ത്തുന്നതെന്ന് ശരത് ചോദിക്കുന്നു. സോണിയുടെ അവകാശവാദം സമ്മതിച്ച് കൊടുക്കുകയാണെങ്കില്‍ സര്‍ക്കാറുകളുടെ പരിപാടികളിലെ ദേശീയഗാനാലാപനം പോലും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നഷ്ടമാകുന്ന സ്ഥിതിവരുമെന്ന് സംവിധായകന്‍ പറഞ്ഞു. ഇത് തന്റെ ചിത്രവുമായി ബന്ധപ്പെട്ട വിഷയം അല്ലെന്നും രാജ്യത്തിന്റെ ദേശീയഗാനത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജീവിച്ചിരുന്ന പ്രായം കൂടിയ ജൂതവനിതയായിരുന്ന സാറാ കോഹനെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന താഹയുടെയും തൗഫീഖിന്റെയും ജീവിത കഥയാണ് ശരത് സംവിധാനം ചെയ്ത ഡോക്യുമെന്ററി പറയുന്നത്. ചിത്രത്തില്‍ സാറ ഉള്‍പ്പെടെ ദേശീയഗാനം ആലപിക്കുന്ന രംഗത്തിനാണ് സോണി കമ്പനി യൂട്യൂബില്‍ കോപ്പിറൈറ്റ് ഉന്നയിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ആഗോള തലത്തിലുള്ള ആദ്യപ്രദര്‍ശനം മാര്‍ച്ച് ഒന്നിന് ഇസ്രായേലില്‍ നടത്തിയപ്പോള്‍ സംവിധായകന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു. തൃശൂര്‍ രാമ വര്‍മപുരം സ്വദേശിയാണ് 29 കാരനായ ശരത് കൊറ്റിക്കല്‍.

നേരത്തേ തൃശൂര്‍ പൂരത്തിന്റെ വാദ്യമേളങ്ങളുടെ ശബ്ദലേഖന അവകാശം ഉന്നയിച്ച് ഇതേ പോലെ സോണി രംഗത്ത് വന്നിരുന്നു. അന്ന് ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി കമ്പനിക്ക് വേണ്ടി പൂരത്തിന്റെ ശബ്ദം ലൈവ് റെക്കോഡിങ്ങ് നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

Top