ഇടുക്കിയില്‍ വയോധികയെ ആക്രമിച്ച സംഭവത്തില്‍ മകന്റെ സുഹൃത്ത് അറസ്റ്റില്‍

ഇടുക്കി: മോഷണത്തിനിടെ വയോധികയെ ആക്രമിച്ച സംഭവത്തില്‍ വയോധികയുടെ മകന്റെ സുഹൃത്ത് അറസ്റ്റില്‍. മുക്കുടം അഞ്ചാംമൈല്‍ വലിയമുറി പ്രസന്നന്‍ (46 ) ആണ് രാജാക്കാട് പൊലീസിന്റെ പിടിയിലായത്. തേക്കിന്‍കാനം ചകിരിയാംകുന്നേല്‍ ചിന്നമ്മ തോമസ് (58) ആണ് ആക്രമണത്തിന് ഇരയായത്.

സംഭവത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭര്‍ത്താവ് മരിച്ച ചിന്നമ്മ കഴിഞ്ഞ നവംബര്‍ മുതല്‍ തൊടുപുഴ കല്ലൂര്‍കാടുള്ള ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണ്. ഇവരുടെ മകന്‍ വിന്‍സെന്റ് അടിമാലി മന്നാംകാലയിലാണ് താമസം.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടിയാണ് ചിന്നമ്മ തെരഞ്ഞെടുപ്പിന് തലേ ദിവസമായ അഞ്ചാം തിയതി രാവിലെ തേക്കിന്‍കാനത്തെ വീട്ടിലെത്തിയത്. തൊട്ടു പിന്നാലെ മകന്‍ വിന്‍സെന്റ് ഭാര്യ ലീല എന്നിവര്‍ക്കൊപ്പം പ്രസന്നനും ഇവിടെയെത്തി. എല്ലാവരും അന്ന് അവിടെ കഴിഞ്ഞു. പിറ്റേന്ന് ചിന്നമ്മ വോട്ട് ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് ഉപ്പാറിലെ ബന്ധു വീട്ടിലേക്ക് പോകാന്‍ തയാറെടുത്തു. ഈ സമയം വിന്‍സെന്റും കുടുംബവും പ്രസന്നനും അടിമാലി മന്നാംകാലയിലേക്ക് തിരിച്ചു പോയി. തേക്കിന്‍കാനത്ത് നിന്ന് ഓട്ടോയിലാണ് ഇവര്‍ മൂന്ന് പേരും ആനച്ചാലില്‍ എത്തിയത്.

ആനച്ചാലില്‍ എത്തിയപ്പോള്‍ ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് പ്രസന്നന്‍ അവിടെ ഇറങ്ങി. വഴിചിലവിനായി വിന്‍സെന്റിനോട് 200 രൂപയും കടം വാങ്ങി. തുടര്‍ന്ന് ആനച്ചാലില്‍ നിന്നും ഓട്ടോ വിളിച്ച പ്രസന്നന്‍ തേക്കിന്‍കാനത്ത് എത്തി. ചിന്നമ്മയുടെ വീടിനു താഴെ റോഡില്‍ ഓട്ടോ നിര്‍ത്തിച്ച ശേഷം വേഗം വരാമെന്ന് പറഞ്ഞ് പ്രസന്നന്‍ പോയി.ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രസന്നന്‍ വിന്‍സെന്റ് ഉള്‍പ്പെട്ട അടിപിടി കേസ് ഒത്തു തീര്‍പ്പാക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ചിന്നമ്മയെ വീടിനുള്ളിലേക്ക് തള്ളിയിട്ട ശേഷം കൈയ്യും കാലും തുണികൊണ്ട് കെട്ടുകയും വായില്‍ തുണി തിരുകുകയും ചെയ്തു.

തുടര്‍ന്ന് ചിന്നമ്മയുടെ രണ്ട് പവന്റെ മാലയും അര പവന്റെ കമ്മലുകളും അഴിച്ചെടുത്തു. ചിന്നമ്മയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും ഒരു മൊബൈല്‍ ഫോണും എടുത്ത ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 10000 രൂപയും 12 ഗ്രാമിന്റെ സ്വര്‍ണമാലയും എടുത്തു. ശേഷം കൈയില്‍ കിട്ടിയ വാക്കത്തിയുടെ പുറം ഭാഗം കൊണ്ട് പ്രസന്നന്‍ ചിന്നമ്മയുടെ നടുവില്‍ അടിച്ചു. അതിനു ശേഷം പ്രസന്നന്‍ തിരിച്ച് റോഡിലെത്തി വന്ന ഓട്ടോയില്‍ തന്നെ മടങ്ങി. ഒരു വിധത്തില്‍ കാലിലെ കെട്ടഴിച്ച ചിന്നമ്മ ഇഴഞ്ഞ് സമീപത്തെ വീട്ടിലെത്തി. ഈ വീട്ടില്‍ താമസിക്കുന്നവര്‍ പൊലീസിനെ വിവരമറിയിച്ച ശേഷം ചിന്നമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രസന്നനെ ഇന്നലെ വൈകുന്നേരം അടിമാലിയില്‍ നിന്നാണ് രാജാക്കാട് പൊലീസ് പിടികൂടിയത്. 2200 രൂപയും ഒരു മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വെള്ളത്തൂവലിലെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ എട്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച പ്രസന്നന്‍ രണ്ട് മാസം മുന്‍പാണ് പുറത്തിറങ്ങിയത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ ഒരു ഡസനോളം മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു

 

Top