Sons carry mother’s dead body on bike for 12 km in MP

ഭോപ്പാല്‍: ഒഡീഷയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന ഭര്‍ത്താവിന്റെ അവസ്ഥയും യു.പിയില്‍ ചികിത്സ കിട്ടാതെ ആറാം ക്ലാസ് വിദ്യാര്‍ഥി അച്ഛന്റെ ചുമലില്‍ക്കിടന്ന് മരിച്ചതും രാജ്യത്ത് ചര്‍ച്ചയായതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും സമാനമായ വാര്‍ത്ത.

മധ്യപ്രദേശില്‍ ആംബൂലന്‍സ് കിട്ടാതെ വന്നതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം മക്കള്‍ 12 കിലോമീറ്റര്‍ ദൂരം കൊണ്ടുപോയത് ബൈക്കിലിരുത്തി. സിയോണി ജില്ലയിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം.

അസുഖം മൂര്‍ഛിച്ച പര്‍വത ഭായിയെന്ന സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ ആംബുലന്‍സ് സേവനം തേടി. അവരുടെ മക്കളും വാഹനത്തിനായി പലരേയും വിളിച്ചു. ഇതിനിടെ പാര്‍വതയുടെ ആരോഗ്യനില വഷളായതോടെ മക്കള്‍ അമ്മയെ ബൈക്കിലിരുത്തി ആസ്പത്രിയിലേക്ക് കൊണ്ടുപോയി. 12 കിലോമീറ്റര്‍ ദൂരം താണ്ടി ആസ്പത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തും മുമ്പെ പാര്‍വത മരണമടഞ്ഞു.

മൃതദേഹം തിരിച്ച് വീട്ടിലെത്തിക്കാന്‍ ആസ്പത്രി അധികൃതരോട് ആംബുലന്‍സ് സഹായം ചോദിച്ചു. ആംബുലന്‍സ് ലഭിച്ചെങ്കിലും പക്ഷേ ഡ്രൈവര്‍ മൃതദേഹവുമായി ഉലട്ടിലേക്ക് പോകാന്‍ തയാറായില്ല. മക്കള്‍ ഡ്രൈവറോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റ് മാര്‍ഗമൊന്നുമില്ലാതെ അമ്മയുടെ മൃതദേഹം നടുവിലിരുത്തി 12 കിലോമീറ്റര്‍ തിരിച്ചും ബൈക്കില്‍ തന്നെ നാട്ടിലേക്ക് മടങ്ങി.

Top