സോണിയ ഗാന്ധി സ്ഥാനം ഒഴിയുന്നു; ഇനിയാരെന്ന് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ചേരും. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം. സോണിയ ഗാന്ധി ഒഴിയാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. സോണിയക്ക് പകരം ആര് എന്നതാണ് യോഗത്തില്‍ പ്രധാന ചര്‍ച്ച. അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എന്നാല്‍, രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഹുലിന് താല്‍പര്യമില്ലെങ്കില്‍ സംഘടനയെ ചലിപ്പിക്കാന്‍ കെല്‍പ്പുള്ള മറ്റൊരാളെ കണ്ടെത്തണമെന്ന് 23 നേതാക്കള്‍ സോണിയ ഗാന്ധിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരേയും നിര്‍ദ്ദേശിക്കില്ലെന്നും അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തട്ടേയെന്നുമാണ് സോണിയയുടെ നിലപാട്. എ കെ ആന്റണി, മന്‍മോഹന്‍ സിംഗ്, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. ഇതിനിടെ പാര്‍ട്ടിയില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷമായിട്ടുണ്ട്.

നേതൃത്വത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. രാജീവ് സത്വ, മാണിക്കം ഠാക്കൂര്‍ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 23 പേരല്ല കോണ്‍ഗ്രസെന്ന് മാണിക്കം ഠാക്കൂര്‍ പറഞ്ഞു. സോണിയ ഗാന്ധി തുടരുകയോ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുകയോ വേണമെന്ന് പകുതിയിലധികം എംപിമാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നേതൃസ്ഥാന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായേക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്‍പര്യമെന്ന് പ്രിയങ്കയും അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന് ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായ സോണിയ, സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

Top