പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യം 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പായിരിക്കണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.

പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ടി താല്പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാകണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും.

നേരത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയില്‍ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയില്‍ മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിര്‍ദ്ദേശം. മമത ബാനര്‍ജി,ശരത് പവാര്‍, എം.കെ.സ്റ്റാലിന്‍, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Top