തന്റെ പിതാവിന് അര്‍ഹിച്ച ബഹുമാനം ബിജെപി നല്‍കിയിട്ടില്ല; വിമര്‍ശനവുമായി സൊനാക്ഷി

ന്യൂഡല്‍ഹി: ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബിജെപി അര്‍ഹിച്ച ബഹുമാനം വല്‍കിയിട്ടില്ലെന്ന് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും, ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നുവെന്നും സൊനാക്ഷി പറയുന്നു.

ജയപ്രകാശ് നാരായണ്‍, അടല്‍ ബിഹാരി വാജ്‌പേയി, എല്‍കെ അദ്വാനി എന്നിവരുടെ കാലത്ത് പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്റെ പിതാവിന് വളരെയധികം ബഹുമാനം ലഭിച്ചിരുന്നു. എന്നാല്‍ അവരുടെ കൂട്ടത്തിലുള്ള ആര്‍ക്കും തന്നെ ഇപ്പോള്‍ അര്‍ഹിക്കുന്ന ആദരവ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്നില്ല എന്നാണ് താന്‍ കരുതുന്നതെന്നും സൊനാക്ഷി വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴ്ചയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ദീര്‍ഘനാളത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് കൂട് മാറിയത്. ഏപ്രില്‍ ആറിന് ഔദ്യോഗികമായി ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും കടുത്ത വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും മുമ്പ് പങ്കെടുത്തിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്ന ബിജെപി ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും പകരം പാട്‌ന സാഹിബ് മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തിരുന്നു.

Top