ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങള്‍ ലഭിക്കും; പ്രതികരിച്ച് അനില്‍ ആന്റണിയുടെ മാതാവ് എലിസബത്ത് ആന്റണി

നില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനില്‍ ആന്റണിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്‍കൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങള്‍ ലഭിക്കുമെന്നും എലിസബത്ത് പറഞ്ഞു. എ.കെ ആന്റണി പ്രാര്‍ത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തില്‍ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു.

തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു രാഷ്ട്രീയ പ്രവേശനമെന്ന് എലിസബത്ത് പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുമെന്നും എന്നാല്‍ മകന്റെ തീരുമാനം ഉള്‍ക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. എലിസബത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

എന്റെ ഭര്‍ത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭര്‍ത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാം വിധം വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി’- എലിസബത്ത് ആന്റണി പറഞ്ഞു.

രാഷ്ട്രീയത്തില്‍ ജോയിന്‍ ചെയ്യണമെന്ന് എന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടയതാ. പക്ഷേ രാഷ്ട്രീയത്തില്‍ താത്പര്യമുള്ളതുകൊണ്ട് തിരിച്ചുവന്നു. എന്നാല്‍ മക്കള് രാഷ്ട്രീയത്തിനെതിരായി ചിന്തന്‍ ശിബിരത്തില്‍ പ്രമേയത്തില്‍ പാസാക്കി. അതായത് എന്റെ മക്കള്‍ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്ന് മനസിലായി. എന്റെ ഭര്‍ത്താവാണെങ്കില്‍ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി പരിശ്രമിക്കുകയോ ഒന്നുമില്ല എന്നും എലിസബത്ത് ആന്റണി പറഞ്ഞു.

Top