അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; യുവാവ് കസ്റ്റഡിയില്‍

വൈപ്പിന്‍: ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ അമ്മയൊടൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മകനും ആശുപത്രിയില്‍ മരിച്ചു. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ മകന്‍ അതുല്‍ (17) ആണ് മരിച്ചത്. രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു (42) ഇന്നലെ മരിച്ചിരുന്നു. കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിനുള്ളില്‍ നിന്നു പുക ഉയരുന്നതു കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവത്തിനു പിന്നില്‍ ആരാണെന്ന് ബന്ധുക്കള്‍ ചോദിക്കുമ്പോള്‍ വീട്ടമ്മ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പ്രചരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ഇത് പൊലീസില്‍ ഹാജരാക്കുകയും ചെയ്തു.

ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഈ യുവാവിനെതിരെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് പറഞ്ഞു. ആലുവയില്‍ നിന്ന് ഫൊറന്‍സിക് വിദഗ്ധര്‍ എത്തി വീട്ടില്‍ പരിശോധന നടത്തി.

Top