കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്ത് മന്ത്രിയുടെ മകന്‍; വീട്ടില്‍ക്കയറി തല്ലി നാട്ടുകാര്‍

ബീഹാര്‍: ബിജെപി മന്ത്രിയുടെ മകനും സഹോദരനും കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പരാതി. ബീഹാറിനെ വെസ്റ്റ് ചെമ്ബാരന്‍ ജില്ലയിലാണ് സംഭവം. ബബ്ലുകുമാറിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി നാരായണ്‍ പ്രസാദിന്റെ മകനാണ് ബബ്ലു. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.

മൊഫ്യൂസില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹരാദിയ കൊയേരി തോല ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ ഗ്രാമത്തിലെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ബബ്ലുകുമാര്‍ അവിടേക്ക് എത്തിയത്. കുട്ടികള്‍ ഗ്രൗണ്ട് കയ്യേറിയാണ് ക്രിക്കറ്റ് കളിക്കുന്നതെന്നാരോപിച്ചാണ് വെടിയുതിര്‍ത്തത്. ബബ്ലു കുമാര്‍ എത്തിയതോടെ കൂട്ടികളുമായി വാക്കേറ്റം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഗ്രാമവാസികള്‍ ഇടപെട്ടതോടെ പ്രശ്‌നം വഷളായി. ഇതിനിടെയാണ് ബബ്ലു വെടിയുതിര്‍ത്തത്.

അതേസമയം ലൈസന്‍സുള്ള തോക്കാണ് കയ്യിലുണ്ടായിരുന്നതെന്നും ഗ്രാമവാസികള്‍ തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയും വാഹനം തകര്‍ത്തെന്നും ബബ്ലുകുമാര്‍ ആരോപിച്ചു. ബബ്ലു ഉള്‍പ്പെടെ പരിക്കേറ്റവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പ്രദേശത്ത് ക്രമസമാധാനം പരിപാലനത്തിനായി കൂടുതല്‍ പൊലിസിനെ വിനിയോഗിച്ചു.

Top