മോശം ഭക്ഷണമെന്ന് പരാതിപ്പെട്ട ജവാന്റെ മകന്‍ മരിച്ചു, ആത്മഹത്യയെന്ന് സംശയം

ന്യൂഡല്‍ഹി : അതിര്‍ത്തി കാക്കുന്ന ജവാന്‍മാര്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതിനെരിരെ വിമര്‍ശനമുയര്‍ത്തിയ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂറിന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. 22 വയസുകാരനായ രോഹിതിനെയാണ് അടച്ചിട്ട മുറിയില്‍ കയ്യില്‍ തോക്കോട് കൂടി കണ്ടെത്തിയത്.

രോഹിത് ആത്മഹത്യ ചെയ്തുവെന്ന് വീട്ടുകാര്‍ വിളിച്ച് പറയുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ രോഹിതിന്റെ മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. കയ്യില്‍ തോക്കു പിടിച്ച് കിടക്കയില്‍ മരിച്ചു കിടക്കുകയായിരുന്നു രോഹിത്. പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിര്‍ത്തിരക്ഷാ സേനയിലെ ജവാന്മാര്‍ക്കു മോശം ഭക്ഷണമാണു നല്‍കുന്നതെന്നതിനെ കുറിച്ച് തേജ് ബഹാദൂര്‍ യാദവ് ഒരു വര്‍ഷംമുന്‍പു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.

ജവാന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഭക്ഷണം ഉദ്യോഗസ്ഥര്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയാണെന്നും പലപ്പോഴും പട്ടിണിയാണെന്നുമായിരുന്നുവെന്നാണ് യാദവ് വിഡിയോയില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് ജവാനെതിരെ ബിഎസ്എഫ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

പിന്നീട് അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കു മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തീരുമാനമായി. തേജ് ബഹാദൂര്‍ യാദവിന്റെ പരാതിയിലാണ് അന്വേഷണം.ജവാന്‍മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്ന് നേരത്തെ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ പറഞ്ഞിരുന്നു.

ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് (ഡി.ആര്‍.ഡി.ഒ) ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും പരിശോധിക്കുക.ഭക്ഷണത്തിന്റെ ഗുണനിലവാരം ഡിആര്‍ഡിഒ ലബോര്‍ട്ടറിയില്‍ പരിശോധനയ്ക്ക് അയക്കും. ഭക്ഷണം തയാറാക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും നേരിട്ട് കണ്ട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top