ബിജെപിയെ സഹായിക്കാനാണ് ചില എക്സിറ്റ് പോളുകൾ; ത്രിപുരയിൽ ഭരണം പിടിക്കുമെന്ന് സിപിഎം

ദില്ലി : ത്രിപുര ഇത്തവണ ആര് ഭരിക്കുമെന്നറിയാൻ രണ്ട് ദിവസം കൂടി കാത്തിരിക്കണം. അതിന് മുന്നോടിയായി എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ത്രിപുരയിൽ സിപിഎമ്മിന് നല്ല സൂചനയല്ല എക്സിറ്റ് പോളുകൾ നൽകുന്നത്. പക്ഷേ ബിജെപിക്ക് വന്‍ വിജയമുണ്ടാകുമെന്ന പ്രവചനങ്ങളെ തള്ളുകയാണ് സിപിഎം. ചില എക്സിറ്റ് പോളുകൾ ബിജെപിയെ സഹായിക്കാനാണെന്നാണ് സിപിഎം ആരോപണം. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ നിന്ന് മാറേണ്ടി വരുമെന്നും സിപിഎം കേന്ദ്രങ്ങൾ പ്രതികരിക്കുന്നു. അതിനിടെ പ്രത്യുദ് ദേബ് ബർമെന്റെ തിപ്ര മോതയുമായി സിപിഎം ചർച്ച തുടങ്ങിയിട്ടുണ്ട്. ബിജെപിയും ഹിമന്ത ബിശ്വ ശർമ്മയും തിപ്ര മോതയുടെ പിന്തുണ തേടിയിട്ടുണ്ട്.

ത്രിപുരയിൽ ബിജെപി സഖ്യത്തിന് വന്‍ വിജയമാണ് എക്സിറ്റ് പോൾ പ്രവചനം. മുന്‍കാലങ്ങളില്‍ എക്സിറ്റ് പോള്‍ ഏറ്റവും കൂടുതല്‍ വിജയകരമായി പ്രവചിച്ചിട്ടുള്ള ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ ത്രിപുരയില്‍ എൻഡിഎക്ക് 36 മുതല്‍ 45 സീറ്റാണ് പ്രവചിക്കുന്നത്. സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 6 മുതല്‍ 11 സീറ്റ് വരെ ലഭിക്കുകയുള്ളുവെന്നും ഇന്ത്യ ടുഡേ പറയുന്നു. സീ ന്യൂസ് മെട്രിസ് ബിജെപിക്ക് 36 സീറ്റ് വരെയും സിപിഎം 21 സീറ്റ് വരെയും നേടുമെന്നും പ്രവചിക്കുന്നുണ്ട്. എന്നാല്‍ ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ടൈംസ് നൗ – ഇറ്റിജി പുറത്ത് വിട്ട എക്സി്റ്റ് പോള്‍ വ്യക്തമാക്കുന്നത്. 27 സീറ്റ് വരെ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. സിപിഎം സഖ്യത്തിന് 18 മുതല്‍ 24 സീറ്റ് വരെ ലഭിക്കുമെന്നാണ് ടൈംസ് നൗ പറയുന്നത്. അതേസമയം മൂന്ന് പ്രവചനങ്ങളിലും പതിനാറ് സീറ്റ് വരെ പ്രത്യുദ് ദേബ് ബർമെന്റെ തിപ്ര മോത നേടുമെന്നാണ് പ്രവചനം.

Top