തമിഴ്‌നാട്ടില്‍ നവജാതശിശുവിനെ വിറ്റ സംഭവം; നാല് പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: തമിഴ് നാട്ടില്‍ നവജാതശിശുവിനെ 7500 രൂപക്ക് വിറ്റ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. തിരുപ്പൂര്‍ കണ്ണംപാളയത്തെ വസ്ത്ര മില്‍ തൊഴിലാളികളായ നാഗപട്ടണം സ്വദേശികളായ ആനന്ദരാജ്-ഗുണശെല്‍വി ദമ്പതികളാണ് കുട്ടിയെ വിറ്റത്. ഗുണശെല്‍വിയുടെ സഹോദരിയും അവിവാഹിതയുമായ 27കാരിയാണ് കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പ്രസവശേഷം മാതാവ് മരിച്ചു. ഭര്‍ത്താവെന്ന നിലയില്‍ ആനന്ദരാജിന്റെ പേരാണ് ആശുപത്രി രജിസ്റ്ററില്‍ ചേര്‍ത്തത്.

കുട്ടിയെ വാങ്ങിയത് തിരുപ്പൂര്‍ അവിനാശിപാളയം ആര്‍. നാഗരാജ്-മണിമേഘല ദമ്പതികളാണ്. ഈ നാലുപേരാണ്‌ പിടിയിലായിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനാലാണ് ആനന്ദരാജും ഭാര്യയും ചേര്‍ന്ന് കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 7500 രൂപക്ക് വിറ്റത്.ഇവരെ ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ആര്‍. സുന്ദര്‍ ചോദ്യം ചെയ്തു.

ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ സൂലൂര്‍ പൊലീസിന്റെ സഹായത്തോടെ തിരിച്ചെത്തിച്ച കുഞ്ഞ് ഇപ്പോള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

Top