സോളാര്‍ പീഡനം; പരാതി സിബിഐയ്ക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത്

തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന പരാതി സിബിഐക്ക് കൈമാറണമെന്ന് പരാതിക്കാരി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, നസ്സറുള്ള, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരാണ് പരാതി. ആറ് കേസുകള്‍ പ്രത്യേക സംഘമാണ് നിലവില്‍ അന്വേഷിക്കുന്നത്.

2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.

ഇപ്പോഴത്തെ ബിജെപി നേതാവ് എ.പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുമുണ്ട്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ആദ്യം നല്‍കിയ പരാതിയില്‍ മൊഴിയെടുത്തെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പുതിയ പരാതി നല്‍കി.

സര്‍ക്കാര്‍ രൂപീകരിച്ച രണ്ട് അന്വേഷണ സംഘങ്ങളുടെ തലവന്‍മാരായിരുന്ന രാജേഷ് ദിവാനും, അനില്‍കാന്തും കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പുതിയ സംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കേസും പ്രത്യേകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.

Top