സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണം, കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല; വി.ഡി.സതീശന്‍

തിരുവനന്തപുരം: സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍. മന്ത്രിസഭാ പുനഃസംഘടനയില്‍ സര്‍ക്കാര്‍ മുഖം മിനുക്കുമോ വികൃതമാക്കുമോയെന്ന് കണ്ടറിയാമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണ്. അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുന്നു. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപ്പയെ എങ്ങനെ നേരിടണമെന്ന് അറിയില്ല.

നിപ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നടപടി വേണം. കുറച്ചുകൂടി നന്നായി വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും വി ഡി സതീശന്‍ നിര്‍ദേശിച്ചു. കേരളത്തിലെ ധനപ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ തന്നെയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. നികുതി പിരിവിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് സര്‍ക്കാര്‍ സ്വന്തം തെറ്റ് മറക്കാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Top