സോളാര്‍ ഗൂഢാലോചന കേസ്; കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

കൊല്ലം: സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേര്‍ത്തെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. സോളാര്‍ കേസ് പരാതിക്കാരി ഒന്നാം പ്രതിയും കെ ബി ഗണേശ് കുമാര്‍ എംഎല്‍എ രണ്ടാം പ്രതിയുമാണ്.

പ്രതികള്‍ക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൊട്ടാരക്കര കോടതിയിലെ കേസുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇനി നിയമനടപടിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി നല്‍കിയ മൂന്ന് അപകീര്‍ത്തി കേസുകള്‍ ഇപ്പോഴുണ്ട്. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. ഗൂഢാലോചനക്കേസ് പിണറായി വിജയന്റെ പൊലീസ് അന്വേഷിക്കേണ്ടതില്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആവശ്യം.

Top