Solar case-Saritha S Nair

കൊച്ചി: സരിത എസ്. നായര്‍ സോളാര്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി രേഖപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ത്തി കാട്ടിയ കത്ത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സരിത കമ്മീഷനോടു ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന നിലപാട് അവര്‍ കമ്മീഷനില്‍ ആവര്‍ത്തിച്ചു.

നേരത്തെ സോളാര്‍ കമ്മീഷനില്‍ ഹാജരായ സരിത ബിജു രാധാകൃഷ്ണനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും തന്റെ രണ്ടാമത്തെ കുട്ടി ആരുടേതെന്ന് കമ്മീഷനു മുമ്പില്‍ പറയാന്‍ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. നിമിഷങ്ങളോളം വികാരാധീനയായി നിന്ന സരിതയുടെ മൂക്കില്‍ നിന്ന് ചോര പൊടിഞ്ഞതോടെ കമ്മീഷന്‍ സിറ്റിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷന്‍ മുമ്പാകെ തിങ്കളാഴ്ച മൊഴി നല്‍കിയിരുന്നു. സരിതയെ വിസ്തരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സരിത എസ്. നായരെയും വിസ്തരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ അന്വേഷണ കമ്മീഷനു കത്തു നല്‍കിയിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബിജുവിന്റെ ആവശ്യം പരിഗണിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.

Top