സോളാര്‍ ലൈംഗികാരോപണം: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

oommen chandy

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നവംബര്‍ രണ്ടിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തും. ഉമ്മന്‍ ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെയുള്ള കേസിലാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക. രഹസ്യമൊഴി രേഖപ്പെടുത്താനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ ക്രൈം ബ്രാഞ്ച് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തോട് ആദ്യ ഘട്ടത്തില്‍ പരാതിക്കാരി സഹകരിച്ചുവെങ്കിലും പിന്നീട് മൊഴി രേഖപ്പെടുത്താന്‍ എത്തിയിരുന്നില്ല. അതിനാലാണ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയില്‍ വരെ പോയി തെളിവെടുക്കാനുള്ളതിനാല്‍ കരുതലോടെ നീക്കം മതിയെന്നാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദ്ദേശം. ദക്ഷിണ മേഖല എഡിജിപി അനില്‍ കാന്ത് ശബരിമലയില്‍ നിന്നും തിരിച്ചെത്തിയ ശേഷം പരാതിക്കാരി ആറ് പേര്‍ക്കെതിരെകൂടി നല്‍കിയ പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും.

Top