സോളാര്‍ കേസ്; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം മതിയെന്നും നിലപാടെടുത്തിരുന്ന ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സോളാര്‍ വിവാദം ഉയര്‍ത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവര്‍ഷം ഭരിച്ചിട്ടും ഈ കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല.

പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാന്‍ വകുപ്പുള്ള പീഡന കേസുകള്‍ നിരവധി ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യു.ഡി.എഫ്- എല്‍.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സോളാര്‍ കേസ് അട്ടിമറി. ടി.പി വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സി.പി.എം ഉന്നത നേതാക്കളെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പിലും ഡോളര്‍ കടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവ്ലിന്‍ കേസിലും സി.ബി.ഐയെ എതിര്‍ക്കുന്ന സി.പി.എമ്മിന് സോളാര്‍ കേസില്‍ സി.ബി.ഐ വേണമെന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വെറും രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച അഴിമതിയും സ്ത്രീപീഡനവും ഉള്‍പ്പെട്ട സോളാര്‍ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top