ബെംഗളുരു സോളാര്‍ കേസ് ; ഉമ്മന്‍ചാണ്ടിക്ക് ഇന്ന് നിര്‍ണായക വിധി

oomman chandy

ബെംഗളുരു:  ബെംഗളുരു സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.

ബെംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ്‌ ഭീമാ ഗൗഡയാണ് വിധി പറയുക.

വ്യവസായി എം.കെ കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.

ബെംഗളൂരുവിലെ വ്യവസായിയായ എം.കെ കുരുവിള സമര്‍ച്ചിരിക്കുന്ന സാമ്പത്തിക തിരിമറി കേസില്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയിലാണ് ഇന്നു ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധിപറയുന്നത്.

4000 കോടി രൂപയുടെ സോളാര്‍  പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കുരുവിളയുടെ ഹര്‍ജി കോടതി ജൂണ്‍ ഒന്നിന് വീണ്ടും ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10നാണു ഉമ്മന്‍ചാണ്ടി ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചത്.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നല്‍കണമെന്ന് 2016 ഒക്ടോബര്‍ 24നു ഇതേ കോടതി വിധിച്ചിരുന്നു.

എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയ വിധി റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍, ഏപ്രില്‍ അഞ്ചിന് അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് വീണ്ടും പരിഗണിച്ചു വരുന്നത്.

സ്‌കോസ എജ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സ്, മാനേജിങ് ഡയറക്ടര്‍ ബിനു നായര്‍, ഡയറക്ടര്‍മാരായ ആന്‍ഡ്രൂസ്, ദിലിജിത്, സ്‌കോസ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്‌ എന്നിവരാണ് മറ്റു പ്രതികള്‍.

Top