ന്യൂഡല്‍ഹി: സൊറാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി.
ഷായെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ഹര്‍ഷ് മന്ദറിന്റെ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
മന്ദറിന് കേസുമായി വിദൂര ബന്ധം പോലുമില്ല. ഒരിക്കല്‍ കുറ്റവിമുക്തനാക്കിയ ഒരാളെ വീണ്ടും വീണ്ടും പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
2005ലാണ് നവംബറിലാണ് ഗുജറാത്തില്‍ സൊറാബുദീന്‍ ഷേഖിനെ പൊലീസ് പിടിച്ചു കൊണ്ടുപോകുന്നതും പിന്നീട് വധിക്കപ്പെടുന്നതും. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുടെ നിര്‍ദേശ പ്രകാരമാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നതെന്നും സൊറാബുദീന്‍ ഷേഖ് കൊല്ലപ്പെടാനിടയായതെന്നുമാണ് കേസ്. ഈ കേസില്‍ 2014 ഡിസംബര്‍ നാലിന് അമിത് ഷാ സി.ബി.ഐ കോടതി കുറ്റവിമുക്തനായിരുന്നു.
2012ലാണ് മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം അമിത് ഷായും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ ഷാ നിരപരാധിയാണെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് അദ്ദേഹം പ്രതി ചേര്‍ക്കപ്പെട്ടതെന്നും മുംബൈ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് പ്രസ്താവിച്ചിരുന്നു.
ഹൈദരാബാദില്‍നിന്നു നാസിക്കിലേക്കു പോവുകയായിരുന്ന സൊറാബുദീന്‍, ഭാര്യ കൌസര്‍ബി, ഇവരുടെ കുടുംബ സുഹൃത്ത് തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും രാജസ്ഥാന്‍ പോലീസും ചേര്‍ന്നു മഹാരാഷ്ട്രയിലെ സാംഗ്‌ളിയില്‍വച്ച് 2005 നവംബര്‍ 24നു പിടികൂടി. രണ്ടു ദിവസത്തിന് ശേഷം അഹമ്മദാബാദ് നഗരത്തിനടുത്തുവച്ച് സൊറാബുദീനും കൌസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏക ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം ഒരു വര്‍ഷത്തിനുശേഷം മറ്റൊരു ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. സൊറാബുദീന്റെ സഹോദരന്‍ സുപ്രീംകോടതിയില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് കോടതിനിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ കഥ പുറത്തായത്.