സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം നല്‍കി നടത്തിയ ഹര്‍ത്താലിന് പിന്നില്‍ നടന്നത് ആസൂത്രണത്തോടെയുള്ള കലാപമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. കേരളത്തിന്റെ സാമൂഹ്യ സഹവര്‍ത്തിത്വം നശിപ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നില്‍ കേരളത്തിന്റെ സോഷ്യല്‍ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്ഷ്യം തന്നെയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
വലിയ ആസൂത്രണത്തോടെയുള്ള കലാപം തന്നെയായിരുന്നു ഇതിലൂടെ അവര്‍ ലക്ഷ്യംവെച്ചത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടുമ്പോഴും നമ്മുടെ ഇന്റലിജന്‍സ് സംവിധാനം ഉറങ്ങുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണമായ പരാജയമാണ് ഇതില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും നിര്‍ണ്ണായകമായ ഈ സമയത്തു രാജ്യത്തിന്റെ സോഷ്യല്‍ ഫേബ്രിക് വലിച്ചു കീറാന്‍ ഈ കഴുകന്മാരെ അനുവദിക്കരുതെന്നും അത് ആ കുഞ്ഞിന് നീതി ലഭിക്കാന്‍ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കാശ്മീരിൽ എട്ടു വയസ്സുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവം മനസ്സാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചതാണ്. ഒരു മതത്തിന്റെയും ജാതിയുടെയും പേരിലല്ലാതെ മാനവികതയുടെ പേരിൽ ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമാധാനപരമായ പ്രക്ഷോഭങ്ങളിലാണ്. എന്നാൽ വർഗ്ഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും, അപഹസിച്ചുമെല്ലാം വലിയ പ്രകോപനം ആർ.എസ്.എസിന്റെ പ്രവർത്തകരിൽ നിന്നുണ്ടായത് നാം കണ്ടതാണ്. ആർ.എസ്.എസിന്റെ സംസ്ഥാന നേതാക്കന്മാരിൽ ഒരാളുടെ മകന്റെ പോലും പ്രസ്താവന മറു വിഭാഗത്തെ പ്രകോപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. സമാധാനം കാംക്ഷിക്കുന്ന കേരളത്തിലെ എല്ലാ മതത്തിലും പെട്ട പ്രബുദ്ധരായ ജനങ്ങൾ ആ പ്രകോപനം തള്ളിക്കളഞ്ഞു കൊണ്ട് സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് എതിർ ചേരിയിൽ പെട്ട ചില സംഘടനകളുടെ പ്രവർത്തകർ ഇന്ന് ആസൂത്രിതമായ കലാപം വടക്കൻ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഒരു ഹർത്താൽ പ്രഖ്യാപനം നടത്തി, അതിന്റെ മറവിൽ വലിയ ആസൂത്രണത്തോടെ ഉള്ള കലാപം തന്നെയായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇതിന്റെ പിന്നിൽ കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്‌ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങൾ തിരിച്ചറിയണം. സർക്കാർ സംവിധാനത്തിന്റെ പൂർണ്ണമായ പരാജയം ആണ് ഇന്ന് നമ്മൾ കണ്ടത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടുമ്പോഴും നമ്മുടെ ഇന്റലിജൻസ് സംവിധാനം ഉറങ്ങുകയായിരുന്നു. ആയുധങ്ങൾ ഉൾപ്പടെ ശേഖരിച്ചു കൊണ്ട് നൂറു കണക്കിന് ആൾക്കാർ സംഘടിക്കുന്നത് കാണാൻ കഴിയാത്ത വിധം നിഷ്ക്രിയമായ ഒരു സംവിധാനം വലിയ വീഴ്ചയാണ് വരുത്തിയത്. സർക്കാർ ഈ സംഭവത്തെ ലഘൂകരിച്ചു കാണരുത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെ കണ്ടെത്തണം. രാജ്യത്തിന്റെ കെട്ടുറപ്പിനെ ഭയക്കുന്ന ഇരു വിഭാഗത്തുമുള്ള ഗൂഢശക്തികൾ നടത്തുന്ന ഈ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും പൊതുജനം തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. ഏറ്റവും നിർണ്ണായകമായ ഈ സമയത്തു രാജ്യത്തിന്റെ സോഷ്യൽ ഫേബ്രിക് വലിച്ചു കീറാൻ ഈ കഴുകന്മാരെ അനുവദിക്കരുത്. അത് ആ കുഞ്ഞിന് നീതി ലഭിക്കാൻ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ തന്നെ ഇല്ലാതാക്കും.- എന്നും വിഡി സതീശന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു