വിവാഹ വീഡിയോ ചിത്രീകരണത്തിനായി പോയി; തീവ്രവാദികളെന്ന് പേരിട്ട് പ്രചരണം

കോയമ്പത്തൂര്‍: വിവാഹ വീഡിയോ ഷൂട്ടിനെത്തിയ മലയാളി ക്യാമറമാനെയും സംഘത്തെയും തീവ്രവാദിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ പ്രചരണം. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷിഹാബ്, സ്റ്റുഡിയോ ഉടമ ഷംനാദ്, ഫഹാസ്, മിഥിലാജ് എന്നിവര്‍ക്കാണ് തമിഴ്‌നാട്ടിലെ ഇറോഡില്‍ ഒരു വിവാഹവുമായി ബന്ധപ്പെട്ട ചിത്രീകരണത്തിനായി എത്തിയപ്പോള്‍ ദുരനുഭവമുണ്ടായത്. മലയാളത്തിലെ സിനിമകളില്‍ അടക്കം ക്യാമറമാനായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഷിഹാബ് ഓങ്ങല്ലൂര്‍.

പ്രശസ്തമായ മരുതമലൈ ക്ഷേത്രത്തില്‍ വിവാഹത്തിന്റെ ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഇവര്‍ നടത്തിയത്. തുടര്‍ന്ന് തിരിച്ചുവരുമ്പോള്‍ ഒരാള്‍ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് അടുത്ത ദിവസം തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഷിഹാബും സംഘവും മനസിലാക്കുന്നത്.

തമിഴ്നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന്‍ എന്നയാളാണ് ഇവരുടെ ഫോട്ടോ ‘മോദി രാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവമാണെന്നും, ഇന്ന് ഒരു പ്രത്യേക വാഹനം ഇവിടെ കറങ്ങുന്നുവെന്നും ഇവര്‍ മുസ്ലീംങ്ങളാണെന്നും പോസ്റ്റില്‍ പറയുന്നു. എന്തിനാണ് ഇവര്‍ ഇവിടെ വരുന്നത്. അതിനാല്‍ വിശ്വാസികള്‍ക്ക് ദുരന്തം ഉണ്ടായേക്കും എന്നുമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.ഇവര്‍ തീവ്രവാദികളായിരിക്കാം, എന്‍ഐഎ അറിയിക്കൂ. വലിയ പ്രശ്‌നമാണ് എന്ന രീതിയില്‍ പോസ്റ്റിന് നൂറുകണക്കിന് കമന്റുകളാണ് എത്തിയത്. പോസ്റ്റിനൊപ്പം തങ്ങളുടെ വാഹനത്തിന്റെ വിവരങ്ങളും ഇവര്‍ ചേര്‍ത്തതായി ഷിഹാബ് പറയുന്നു.

Top