എ.കെ.ജിക്കൊപ്പം സി.പി.ഐ.എമ്മിന് രൂപം നല്‍കിയ വി.എസും ബല്‍റാമിനോട് കലിപ്പില്‍

തിരുവനന്തപുരം: കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്ന 1964-ല്‍ എ.കെ.ജിക്കൊപ്പം ഇറങ്ങി പോയി സി.പി.എമ്മിന് രൂപം നല്‍കിയ 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക വിപ്ലവകാരി വിഎസും ബല്‍റാമിനോട് കലിപ്പില്‍.

എ.കെ.ജി ബാലപീഢനം നടത്തി എന്ന് പറയുന്ന എം.എല്‍.എ, ഈ പരാമര്‍ശത്തിലൂടെ സ്വന്തം പദവിയെ തന്നെ അപമാനിച്ചിരിക്കുകയാണെന്ന നിലപാടിലാണ് വി.എസ്.

എ.കെ.ജി ആരാണെന്നും എന്താണെന്നും സ്വന്തം മാതാപിതാക്കള്‍ ബല്‍റാമിന് പറഞ്ഞ് കൊടുക്കാത്തതില്‍ വി.എസ് അത്ഭുതം പ്രകടിപ്പിച്ചുവെന്നും അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, എം.ബി.രാജേഷ് എം.പി, മന്ത്രി എം.എം മണി തുടങ്ങിയവര്‍ ശക്തമായി ബല്‍റാമിന് മറുപടി കൊടുത്തപ്പോള്‍ സംസ്‌കാരം വേണമെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ തുറന്നടിച്ചത്.

അതേസമയം രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ പോലും പറയാന്‍ ധൈര്യപ്പെടാത്ത ആക്ഷേപം ബല്‍റാം ഉന്നയിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ബല്‍റാമിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചുതകര്‍ത്തു.

എ.കെ.ജി ആരാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് എ.കെ.ജി യുടെ ജീവചരിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രധാന പ്രതികരണങ്ങള്‍ ചുവടെ . .

കെ ജെ ജേക്കബ്ബ് (റസിഡന്റ്‌റ് എഡിറ്റര്‍, ഡെക്കാന്‍ ക്രോണിക്കിള്‍)

വി ടി ബല്‍റാമിന്റെ എ കെ ജിയെപ്പറ്റിയുള്ള ഒരു ക്രിമിനല്‍ കുറ്റാരോപണവും ഒരു ദുസൂചനയും അതിലൊന്നിന് നല്‍കിയ വിശദീകരണവും കണ്ടു.

ക്രിമിനല്‍ കുറ്റാരോപണം: ‘ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി.’

അതിനുള്ള വിശദീകരണത്തില്‍ ‘ഹിന്ദു’ പത്രത്തില്‍ വന്ന ഒരു ഫീച്ചര്‍ ഉദ്ധരിച്ച് ബല്‍റാം ഇങ്ങിനെ പറയുന്നു:

‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്’ എകെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു.’

ഇത് ഹിന്ദു ലേഖകന്‍ പറയേണ്ട ആവശ്യമില്ല, എ കെ ജി തന്നെ പറഞ്ഞിട്ടുണ്ട്, ആത്മകഥയില്‍: ‘വളരെക്കാലമായി ഞാന്‍ ആഗ്രഹിച്ചപോലെ എന്റെ സുഖദുഃഖങ്ങളും പ്രവര്‍ത്തനവും പങ്കിടാന്‍ തയാറുള്ള ഒരാള്‍ എന്റെ ജീവിതസഖാവായിത്തീര്‍ന്നു. ഒന്‍പതുവര്ഷം നീണ്ട കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തില്‍ മാധുര്യം കൂടി.’

ദശാബ്ദം എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഒന്‍പതു വര്‍്ഷം എന്ന് എ കെ ജി തന്നെ പറയുന്നു. അപ്പോള്‍ അതിലെന്താണ് പുതുതായി ഉള്ളത്? നിങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്ന എന്ത് വെളിപ്പെടുത്തലാണ് ‘ഹിന്ദു’ ലേഖനത്തില്‍ ഉള്ളത്?

പക്ഷെ വിഷയം അതല്ലല്ലോ, ബല്‍റാം. എ കെ ജി പന്ത്രണ്ടു വയസുകാരിയെ പ്രണയിച്ചു എന്നല്ല നിങ്ങള്‍ പറഞ്ഞത്, അദ്ദേഹം ബാലപീഡനം നടത്തി എന്നാണ്. നമ്മുടെ സമൂഹം അങ്ങേയറ്റം വെറുക്കുന്ന ഒരു കുറ്റകൃത്യമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരുന്ന മനുഷ്യന്റെ നേരെ നിങ്ങള്‍ ഉന്നയിക്കുന്നത്. ആ ആരോപണത്തിനാണ് തെളിവ് വേണ്ടത്, അല്ലാതെ അദ്ദേഹം പ്രണയിച്ചു എന്നതിനല്ല; അതിനുള്ള തെളിവ് അദ്ദേഹം തന്നെ നല്‍കിയിട്ടുണ്ട്.

‘പത്തുനാല്പതു വയസ്സുള്ള, വിവാഹിതനായ ഒരു വിപ്ലവ നേതാവ് ഒളിവുകാലത്തു അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ടു വയസ്സുകാരിയെക്കുറിച്ച് പറഞ്ഞതാണ്’

‘വിവാഹിതനായ വിപ്ലവനേതാവ്’ എന്ന് നിങ്ങള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? എ കെ ജി വിവാഹിതനായിരുന്നു, ആ വിവാഹം ഒഴിഞ്ഞു, ആദ്യ ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്ന് ആത്മകഥയില്‍ പറയുന്നുണ്ട്. വിവാഹം ഒഴിയുകയും ആദ്യഭാര്യ പുനര്‍വിവാഹം ചെയ്യുകയും ചെയ്ത ഒരാളെ ‘വിവാഹിതന്‍’ എന്ന് ആ വാക്കിനു വലിയ അര്‍ത്ഥമുള്ള കോണ്ടെക്സ്റ്റില്‍ പ്രയോഗിക്കുന്നത് എന്ത് മര്യാദയാണ്?

നിങ്ങള്‍ പറയുന്നതുപോലെ ‘അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍’ ആവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കവകാശമുണ്ട്. പക്ഷെ ‘ബാലപീഡനം’ ഏതു പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരമാണ് എന്ന് നിങ്ങള്‍ പറഞ്ഞേ തീരൂ. സുശീലയെ പ്രണയിക്കുമ്പോള്‍ അദ്ദേഹം ‘വിവാഹിതനാണ്’ എന്ന പരാമര്ശത്തിനും നിങ്ങള്‍ വിശദീകരണം നല്‍കിയേ തീരൂ.

അതിനു കഴിവില്ലെങ്കില്‍ ഇല്ലാത്ത ന്യായീകരണങ്ങള്‍ പറഞ്ഞു നിങ്ങള്ക്ക് ഒഴിഞ്ഞുമാറാനാവില്ല. നിങ്ങള്‍ ആ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരോട്അവരില്‍ കോണ്‍ഗ്രസുകാരും ഉണ്ട്ക്ഷമ ചോദിക്കുക തന്നെ വേണം.

കേരളത്തിലെ ഒരു നിയമസഭംഗം സാധാരണ പുലര്‍ത്തുന്ന മാന്യത പുലര്‍ത്താന്‍ നിങ്ങള്‍ക്കും ബാധ്യതയുണ്ട്.

മരിച്ചുപോയ നേതാവിനെക്കുറിച്ച് നിങ്ങള്‍ ഉന്നയിച്ചത് അത്യന്തം ഗൗരവമായ ക്രിമിനല്‍ കുറ്റമാണ്. അതിനു തെളിവ് നല്‍കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. ഇനി അതല്ല വഴിയേ പോകുമ്പോള്‍ മാവിന് കല്ലെറിയുന്ന കുട്ടിയാണ് താന്‍ എന്ന് സ്വയം കരുതാന്‍ രണ്ടാം പ്രാവശ്യം എം എല്‍ എ ആയ ആള്‍ക്കു അവകാശമുണ്ട്, മാവിന്റെ ഉടമകള്‍ അതംഗീകരിച്ചാലും ഇല്ലെങ്കിലും.

പണ്ട് സഖാവ് എകെജി അസുഖ ബാധിതനായി മരണശ്ശയ്യയില്‍ കിടക്കുമ്പോള്‍ പഴയ ഖദര്‍ കോണ്ഗ്രസുകാര്‍ വിളിച്ച മുദ്രാവാക്യമാണ്.
എകെജി പോയി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ സ്ഥാനം അലങ്കരിച്ച അദ്ദേഹത്തിന് ചരിത്രം പാവങ്ങളുടെ പടത്തലവന്‍ എന്ന പേരും സമ്മാനിച്ചു.

പക്ഷേ ചരിത്രം ആവര്‍ത്തിക്കുകയാണ്.മാര്‍ക്‌സ് പറഞ്ഞ പോലെ ആദ്യം അവിചാരിതവും പിന്നീട് പ്രഹസനവുമായുമൊന്നുമല്ല.ഇവര്‍ അന്നും ഇന്നും പ്രഹസനം മാത്രമാണ്.
ബഹു തലങ്ങളില്‍ വ്യാപരിച്ചു കിടന്ന സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ ഒറ്റ ആങ്കിളിലേക്ക് കൂട്ടി കെട്ടി ആ ഖദറിന്റെ പങ്കു പറ്റി കാലമിന്നോളം കക്കുക,മുക്കുക,കട്ടവന്റെ ആസനം കഴുകി കൊടുത്താണെങ്കിലും നക്കുക എന്ന ഒറ്റ രാഷ്ട്രീയത്തിന് വേണ്ടി കൈ മെയ് മറന്ന് ഒത്തു കൂടുന്ന ആള്കൂട്ട പാര്‍ട്ടിയുടെ പുതിയ താരോദയത്തിന്റെ പുത്തന്‍ ജോലി സംഘികളെ വെല്ലുന്ന തരത്തില്‍ ചരിത്രത്തിന്റെ അപ നിര്‍മ്മാണമാണ്.പണ്ട് എകെജിയെ കാലന്‍ വിളിക്കാത്തതില്‍ അമര്‍ഷം കൊണ്ടവര്‍ ഇന്ന് അര്മാദിക്കുന്നത് എകെജിയെ ശിശു പീഡകനായി ചിത്രീകരിച്ച് കൊണ്ട്.

‘ ഞാന്‍ ഒളിവില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ഒരു സഖാവ് എന്നെ അറിയിച്ചു ‘ സുശീല ഫോട്ടോയും വെച്ച് കാത്തിരിക്കുന്നു അങ്ങ് എഴുത്തെഴുതാത്തതില്‍ അവള്‍ ദുഖിതയാണു. അവളെ കാണണമെന്ന് ഞാന്‍ തീരുമാനിച്ചു.സഖാവ് കൃഷ്ണ പിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു . എന്നാല്‍ എനിക്കത് ചെയാന്‍ കഴിഞ്ഞില്ല . ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു . ഞാന്‍ കോയംബത്തൂര്‍ ജയിലില്‍ കിടക്കുംബോള്‍ അവള്‍ എന്നെ കാണാന്‍ വന്നു .

നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതല്‍ മമത തോന്നി .

ഞാന്‍ ജയിലില്‍ നിന്ന് പുറത്ത് വന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങള്‍ അവിടെവെച്ച് അപ്പോള്‍ തന്നെ തീരുമാനിച്ചു ‘
സ:എകെജിയുടെ ആത്മകഥയില്‍ പേജ് 193 ല്‍ എഴുതിയതാണ് ഈ വാചകങ്ങള്‍.ഇതില്‍ സൂചിപ്പിച്ച പെണ്കുട്ടി സ:എകെജിയുടെ ഭാര്യ സുശീല ഗോപാലനു അന്ന് 19 വയസ്സ് പ്രായമുണ്ട്.ഈ രേഖയെ വളച്ചൊടിച്ചു ഫെയ്സ് ബുക്കിലെ വിശ്വ വിഖ്യാത ഫാസിസ്റ്റ് വിരുദ്ധ പോരാളി വിടി ബല്‍റാം പറയുന്നു എകെജി 12 വയസ്സു പെണ്കുട്ടിയോട് മോഹം തോന്നി ബാല പീഡനം നടത്തിയ കമ്മി നേതാവാണെന്ന്.

കേസും,മാപ്പും ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.കുറച്ചു നാളായി ബലരാമനും ഭക്ത ശിങ്കിടികളും ഒരേ പോലെയുള്ള വാചകങ്ങള്‍ വള്ളി പുള്ളി തെറ്റാതെ ആവര്‍ത്തിക്കുന്നത് കണ്ടപ്പോഴേ നിരീച്ച സംശയമാണ്.സീക്രട്ട് ഗ്രൂപ് ചര്‍ച്ച നടത്തി ഇമ്മാതിരി പണിക്ക് ഇറങ്ങുമ്പോ മിനിമം വീക്ഷണം പത്രമെങ്കിലും കൈ കൊണ്ട് തൊട്ടവനോടെങ്കിലും രണ്ടു വട്ടം ആലോചിക്കടെ.ഇല്ലെങ്കില്‍ കേസും, മാപ്പും,കോപ്പിന്റെയുമൊക്കെ കൂടെ ആ

ആത്മാഭിമാനമുള്ള മനുഷ്യരുടെ കൈ തരിപ്പും കൂടെയറിഞ്ഞെന്നു വരും.

ന്തോ, വയലന്‍സ് ആണെന്നല്ലേ..ആണുവ്വേ. ഇതേ എകെജി ജീവിച്ചിരുന്ന കാലത്ത് നീയൊക്കെ കാലു നക്കി വളര്‍ത്തിയ പഴയൊരു സാറിന്റെ മൂക്ക് ചെത്തി കണ്ടം വഴി ഓടിച്ചതും വയലന്‍സായിരുന്നു.

ദീപക് ശങ്കരനാരായണന്‍

കരുണാകരനും ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യത്യാസമെന്താണ്?

സ്വാഭാവികമായും പല ഉത്തരങ്ങള്‍ സാദ്ധ്യമാണ്. കരുണാകരന്‍ കോണ്‍ഗ്രസ്സുകാനും ഉമ്മന്‍ ചാണ്ടി കെ എസ് യു ക്കാരനുമാണ് എന്നതായിരിക്കും എന്റെ ഉത്തരം.

കരുണാകരന്‍ രാഷ്ട്രീയക്കാരനാണ്. പല റിസ്‌കുകളുമെടുക്കുന്ന, നഷ്ടസാദ്ധ്യതയുള്ള വ്യവഹാരങ്ങളില്‍ കൂടി ഇടപെടാന്‍ ധൈര്യം കാണിക്കുന്ന, വലതുപക്ഷ രാഷ്ട്രീയക്കാരന്‍. ഏതൊരു വലതുപക്ഷരാഷ്ട്രീയക്കാനേയും പോലെ അധികാരക്കൊതിയും സാമ്പത്തിക അഴിമതിയും രാഷ്ട്രീയത്തിന്റെ മദ്ധ്യത്തില്‍ നില്‍ക്കുമ്പോഴും നിങ്ങള്‍ക്ക് കരുണാകരനോട് ഒരു പ്രതിപക്ഷബഹുമാനം സാദ്ധ്യമാണ്.

ഉമ്മന്‍ചാണ്ടി കെ എസ് യു ക്കാരനാണ്. സ്വന്തമായൊരു ഫോണ്‍ പോലും കൊണ്ടുനടക്കാന്‍, അതിലെ കാളുകള്‍ക്ക് അക്കൗണ്ടബിള്‍ ആയിരിക്കാന്‍, പോലുമുള്ള റിസ്‌കെടുക്കില്ല. പോളിറ്റിയെ തുരക്കലല്ലാതെ പോളിറ്റിക്ക് അയാളെക്കൊണ്ട് ഒരുപകാരവുമുണ്ടായിട്ടില്ല. ഉളുപ്പെന്നത് അടുത്തുകൂടെ പോയിട്ടില്ല. അറപ്പല്ലാതെ ഒരു വികാരവും സാമാന്യ നീതിബോധമുള്ള ഒരാളിലും ഉണ്ടാക്കാന്‍ അയാള്‍ക്ക് കെല്‍പ്പില്ല. വോട്ടിരിക്കുന്നത് സാമ്പത്തികനയങ്ങളിലും ഭരണവൈഭവത്തിലുമൊന്നുമല്ലെന്ന് അരനൂറ്റാണ്ടുകാലത്തെ കെ എസ് യു പ്രവര്‍ത്തനത്തിലുടനീളം തെളിയിച്ച സമര്‍ത്ഥനായ സതീശന്‍ കഞ്ഞിക്കുഴി. പൊളിറ്റിക്കല്‍ എന്ന് വിളിക്കാവുന്ന ഒരു രാഷ്ട്രീയനടപടിയോ പ്രസംഗമോ പ്രസ്താവനയോ നയമോ ഈ അരനൂറ്റാണ്ടിനുള്ളില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന്, എല്ലാ കെ എസ് യു ക്കാരെയും പോലെ, ആരും കണ്ടിട്ടില്ല. ആയുഷ്‌കാലം മുഴുവന്‍ ചാണ്ടി വെറുമൊരു ഉപജാപകനായിരുന്നു, ഒരിക്കല്‍ പോലും അയാള്‍ രാഷ്ട്രീയക്കാരനായിരുന്നിട്ടില്ല.

ഇത് വേണമെങ്കില്‍ ശകലം കൂടി സിമ്പിളായി പറയാം. ഏ കെ ഗോപാലന്റെ ആത്മകഥയില്‍ നിന്നുള്ള ഒരു ഭാഗം വായിക്കുക.

”കൊയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ അവള്‍ എന്നെ വന്നുകണ്ടു. നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി”

ഇനി അത് കെ എസ് യു വിന്റെ എം എല്‍ എ വി ടി ബല്‍റാം എങ്ങനെ വായിച്ചു എന്ന് നോക്കുക.

”വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു”.

ഇതെഴുതാന്‍ കരുണാകരന് പറ്റില്ല, ചാണ്ടിക്ക് പറ്റും. അതാണ് കോണ്‍ഗ്രസ്സുകാരനും കെ എസ് യു ക്കാരനും തമ്മിലുള്ള വ്യത്യാസം. .

പരനാറികള്‍ക്കിടയിലും നാറിത്തരത്തില്‍ ഗ്രേയ്ഡ് വ്യത്യാസം സാദ്ധ്യമാണ്. ഒരു കോണ്‍ഗ്രസ്സുകാരനെങ്കിലുമായി വളരാന്‍ വി ടി ബല്‍റാമിന് കഴിയട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

എഡിറ്റ്:- എ കെ ജി വിവാഹം ചെയ്തത് പ്രായപൂര്‍ത്തിയായ സുശീലയെയായിരുന്നുവെന്നും അതില്‍ നിയമപരമോ ധാര്‍മ്മികമായോ ഒരു തെറ്റുമില്ലെന്നും വസ്തുതാപരമായി സമര്‍ത്ഥിക്കാവുന്നതേയുള്ളൂ. പക്ഷേ അതിനെന്റെ പട്ടിവരും. ഈ ശവത്തിന് ഈ കൂദാശ മതി.

ബി അരുന്ധതി

ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എ യാണ്. പറയുന്നത് പൊതുസ്ഥലത്താണ്.
എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവെന്ന രീതിയില്‍ നിങ്ങള്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണ്.
ജനങ്ങള്‍ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങള്‍ വിചാരിക്കണ്ട.
എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണം.
പറഞ്ഞിട്ട് പോയാ മതി.

അനീഷ് ഷംസുദീന്‍

വീണ്ടും വി ടി ബല്‍റാം നുണ പറയുന്നു . വീണെങ്കില്‍ എണീറ്റ് പോടെ , അവിടെ കിടന്ന് ഉരുളാതെ…..

എ കെ ജി യുടെ ജീവിതം ചരിത്രമാണു , അത് ഹിന്ദു പത്രത്തിനായാലും , ബല്‍റാമിനായാലും തിരുത്താന്‍ കഴിയില്ല .

ബല്‍റാം പറഞ്ഞത് പോലെ 1940 ല്‍ എ കെ ജി ഒളിവിലായിരുന്നു , പക്ഷെ സുശീലയുടെ വീട്ടില്‍ ആയിരുന്നില്ല എന്നത് പോയിട്ട് കേരളത്തില്‍ പോലുമായിരുന്നില്ല . തമിഴ് നാട്ടില്‍ തൃശ്‌നാപ്പള്ളിയിലായിരുന്നു എ കെ ജി നാല്‍പത്കളില്‍ ഒളിവില്‍ കഴിഞ്ഞത് . അവിടെ ഒളിവിലിരുന്ന് റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു എ കെ ജി .

ഒരു വര്‍ഷം തമിഴ് നാട്ടിലെ ഒളിവു ജീവിതത്തിനു ശേഷം 1941 മാര്‍ച്ച് 24 ന് തൃശ്‌നാപ്പള്ളിയില്‍ അറസ്റ്റ് ചെയപ്പെട്ട എകെജി യെ , വെല്ലൂര്‍ ജയിലിലാണു തടവില്‍ പാര്‍പ്പിച്ചത് .

എന്നാല്‍ 1941 സെപ്റ്റംബര്‍ 25 അര്‍ദ്ധരാത്രിയില്‍ എകെജിയും കൂട്ടരും വെല്ലൂര്‍ ജയിലിലെ മതില്‍ തുരന്ന് തടവ് ചാടി ഉത്തരേന്ത്യയിലേക്ക് രക്ഷപെട്ടു . നേരെ ബോംബെയിലേക്കും അവിടന്ന് കാണ്‍പൂരിലേക്കും തുടര്‍ന്ന് കല്‍ക്കട്ടയിലേക്ക് കടന്നു എ കെ ജി

കല്‍ക്കട്ടയിലെ ഇഷ്ടികചൂളയില്‍ ദുരിതപൂര്‍ണ്ണമായ ജോലിയെക്കുറിച്ചും അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും എ കെ ജി തന്നെ വിശദമായി എഴുതിയിട്ടുണ്ട് .

വര്‍ഷങ്ങള്‍ നീണ്ട ഉത്തരേന്ത്യയിലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് സഖാവ് വരുന്നത് 1946 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മല്‍സരിക്കാനായിരുന്നു . ആ കാലഘട്ടത്തിലായിരുന്നു സഖാവ് സുശീലയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചത് . മൂന്ന് മാസത്തോളം എകെജി സുശീലയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു . അന്ന് പതിനാറു വയസുണ്ടായിരുന്ന സുശീല കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്നു .

( അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച് പതിനാറു വയസായിരുന്നു എന്നൊക്കെ അറിയാന്‍ ബല്‍റാമിന്റെ വീട്ടില്‍ മുത്തശിമാര്‍ ഉണ്ടെങ്കില്‍ അവരോട് കല്യാണം നടന്ന പ്രായം ചോദിചാല്‍ മതി )

1946 ല്‍ ഒളിവ് ജീവിതം വിട്ട് പുറത്ത് വന്ന എ കെ ജി അറസ്റ്റിലാകുകയും , ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുംബോള്‍ പോലും അദ്ദേഹം ജയിലില്‍ അടക്കപ്പെടുകയുമായിരുന്നു . 1947 ല്‍ കോയംബത്തൂര്‍ ജയിലില്‍ കിടന്ന എ കെ ജി യെ സുശീല സന്ദര്‍ശ്ശിക്കുകയും അവിടെ വെച്ച് അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു ( ഈ സംഭവമാണു ബല്‍റാം വളച്ചൊടിച്ച് 12 വയസുള്ള പെണ്‍കുട്ടിയെ കണ്ട് എ കെ ജി കാമാതുരനായെന്ന് എഴുതി വെച്ചത് )

പുന്നപ്ര വയലാറിന്റെ സമര പാരംബര്യമുള്ള കുടുംബത്തില്‍ നിന്ന് വരുന്ന സുശീല അക്കാലത്ത് തന്നെ കമ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു .1948ല്‍ തന്റെ പതിനെട്ട് വയസില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ മെംബര്‍ഷിപ്പില്‍ വന്നു , സഖാവ് സുശീല . സംഘടനാ പ്രവര്‍ത്തനം കാരണം കോളേജുകളില്‍ നിന്ന് പുറത്താക്കപ്പെട്ട സുശീല നാലു കോളേജുകളില്‍ നിന്നാണു ബിഎ പഠനം പൂര്‍ത്തിയാക്കിയത് . തന്റെ 23 ആമത്തെ വയസിലാണ് പാവങ്ങളുടെ പടത്തലവന്റെ ഭാര്യ ആയത്

ചുരുക്കിപറഞ്ഞാല്‍ സുശീലക്ക് 16 വയസുള്ളപ്പോളാണു എ കെ ജി ആദ്യമായി സുശീലയെ കാണുന്നത്.17 വയസുള്ളപ്പോള്‍ കോയംബത്തൂര്‍ ജയില്‍ വെച്ച് അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.23 ആം വയസില്‍ അവര്‍ വിവാഹിതയായി .

ഇനിയെങ്കിലും ശിശുപീഡക ശിഷ്യന്മാരുടെ ന്യായീകരണങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങല്ലെ ബല്‍റാമെ . ഒന്നുമില്ലെങ്കിലും നിങ്ങള്‍ 1940 ല്‍ ശിശുപീഡനം നടത്തി എന്ന് പറഞ്ഞ എ കെ ജി , തൊട്ട് മുന്നത്തെ വര്‍ഷം അതായത് 1939 ലെ തൃപുര അകഇഇ സെഷനില്‍ പങ്കെടുത്ത അകഇഇ അംഗമായിരുന്നു എന്ന് താങ്കള്‍ക്ക് അറിവുണ്ടാവുകയില്ല .

എകെജിയുടെ ജീവിതം എന്നത് ചരിത്രമാണു . ചരിത്രവും കോണ്‍ഗ്രസുകാരനും തമ്മില്‍ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലും ഉണ്ടാകില്ലാന്ന് അറിയാത്ത ആരാണുള്ളത്

മാപ്പ് പറയണം എന്ന് പറയില്ല , ഉളുപ്പുണ്ടെങ്കില്‍ വീണിടത്ത് കിടന്ന് ഉരുളാതെ എണീറ്റ് പോടെ

പറയുന്നതെല്ലാംനുണകളാണെന്ന്‌തെളിയിച്ചിട്ടേപോകു

റെജി ജോര്‍ജ്ജ്

ബലറാം ഏതൊ ഒരു ഫെയ്‌സ്ബുക് പോസ്റ്റിനു താഴെ പ്രകോപിതനായി എ.കെ.ജിയെപ്പറ്റി ഒരു മോശം കമന്റ് എഴുതിയതാണൊ?

വളരെ ഉറച്ച ബോധ്യത്തോടുകൂടെ അത്തരം ഒരു ആരോപണം ഉയര്‍ത്തിയതാണെന്നാണു തോന്നുന്നത്. അതിനെ ന്യായികരിക്കുവാന്‍ എ.കെ.ജിയുടെ ആത്മകഥയിലെ സ്‌കാന്‍ ചെയ്ത പേജും, ഹിന്ദുവിലെ ഒരു വാര്‍ത്തയുമൊക്കെ ഇത്രപെട്ടന്ന് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ ഉപശാലകളില്‍ ഇത്തരം ഒരു ചര്‍ച്ചയും അതിനോട് അനുബന്ധമായി ഇത്തരം ഒരു പൊതുനിലപാടും ഉയര്‍ന്നിട്ടുണ്ടാവണം അല്ലെങ്കില്‍ ബാലരാമന്‍ ഉള്‍പ്പെട്ട ഏതെങ്കിലും മാധ്യമ കോക്കസ് ഇതിന്റെ പിന്നില്‍ ഉണ്ടാവണം.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് ബലറാമിനാല്‍ പ്രകോപിതരായി ആരെങ്കിലും അയാള്‍ക്ക് എതിരെ ഒരു കരിയില എങ്കിലും പറത്തിയാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരും വരെ ഇവിടെ മാധ്യമങ്ങള്‍ എ.കെ.ജിയെപ്പറ്റി എന്തു വഷളന്‍ ചര്‍ച്ചയും നടത്തുവാന്‍ അണിഅറയില്‍ സജീവമായി തയ്യാറെടുപ്പ് നടത്തുന്നുണ്ടാവണം.

എന്തായാലും ഇടതുപക്ഷം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ ഉപജാപത്തിനു സമാനമായ രീതിയിലാണു ഇതും ഫെയ്‌സ്ബുക്കില്‍ എത്തിച്ചിരിക്കുന്നത്.

നിഷ മഞ്ചേഷ്

അണക്കരയില്‍ നിന്ന് കുമളിയ്ക്ക് പോകുന്ന പത്ത് കിലോമീറ്ററിനിടയില്‍ ഒരു ബസ് സ്റ്റോപ്പ് ഉണ്ട് , ‘എ കെ ജി പടി’. അതെന്താ എ കെ ജി പടി എന്ന് അമ്മയോട് സംശയം ചോദിക്കുന്നത് തീരെ ചെറുതായിരിക്കുമ്പോള്‍ ആണ് . ‘ദാ ഈ കാണുന്ന സ്ഥലമെല്ലാം ഒന്നുമില്ലാത്ത സാധാരണക്കാര്‍ക്ക് സമരം കിടന്നു വാങ്ങി കൊടുത്ത സഖാവാണ് എ കെ ജി’ എന്ന് മറുപടി കേട്ട് ബസ്സിന്റെ ജനല്‍ ചതുരത്തിലൂടെ കണ്ണ് തുറന്ന് ‘അമരാവതി’ എന്ന നാടിനെ കാണുമ്പോള്‍ ‘സഖാവ് സമരം കിടന്ന സ്ഥലമാണ് എ കെ ജി പടി’ എന്ന് അമ്മ തുടര്‍ന്നു.

പിന്നീട് വര്‍ഷങ്ങളോളം ആ വഴിയേ പോയി. ഇന്നും നാട്ടില്‍ പോകുമ്പോള്‍ വീട്ടിലേയ്ക്ക് പോകുന്നത് എ കെ ജി പടി കടന്നാണ്. കണ്ണ് നിറച്ചുനോക്കാതെ ഒരിക്കലും അവിടെ കടന്നു പോയിട്ടില്ല. ഞാന്‍ മാത്രമല്ല , അവിടൊരാളും അങ്ങനല്ലാതെ പോവില്ല.

സഖാവ് ഞങ്ങളുടെ മണ്ണിന്റെ നായകന്‍ ആണ് . സ്വന്തമായി ഒന്നുമില്ലാതെ കാട്ടാനയോടും മലങ്കാറ്റിനോടും തോറ്റ് പോകാതെ ഞങ്ങള്‍ക്ക് വേരുറയ്ക്കാന്‍ മണ്ണ് തരാന്‍ പട്ടിണി കിടന്ന നായകനാണ് എ കെ ജി.

ഇന്ന് നിങ്ങള്‍ ഇപ്പറയുന്ന വങ്കത്തരമൊന്നും ആ മണ്ണില്‍ വന്നു പറയില്ല ഒരു കോണ്‍ഗ്രെസ്സുകാരനും .

വെല്ലുവിളി തന്നെയാണെടോ .

അമരവാതിയില്‍ കാല് വെക്കുമ്പോള്‍ സഖാവ് എ കെ ജി യുടെ മണ്ണാണ് എന്ന് ഉള്ളില്‍ പറയുന്ന ഒരു ഇടുക്കികാരിയുടെ, കുമളിക്കാരിയുടെ, അമരാവതി സ്‌കൂളില്‍ പഠിച്ച ഒരുവളുടെ വെല്ലുവിളി…

Top