സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വിതരണത്തിന്റെ കണക്കെടുക്കാന്‍ സ്വകാര്യ സ്ഥാപനത്തെ നിയമിക്കും

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന്റെ കണക്കെടുക്കാന്‍ സ്വകാര്യ സ്ഥാപനത്തെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2015 മുതല്‍ വിതരണം ചെയ്യപ്പെടാത്ത തുക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഇതോടെ 65 ലക്ഷം പെന്‍ഷന്‍കാരുടെ സ്വകാര്യ വിവരങ്ങളും ആധാര്‍ വിവരങ്ങളും സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാനാകും.

2015 മുതല്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതിന്റെ കണക്കെടുക്കാനാണ് സ്വകാര്യ സ്ഥാപനത്തെ നിയോഗിക്കുന്നത്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കെടുപ്പ് തദ്ദേശഭരണ ഡയറക്ടറേറ്റും 2021 ഏപ്രില്‍ മുതലുള്ളത് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും നടത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതു കൂടാതെ വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക തിരികെ നല്‍കണമെന്ന് സഹകരണ സംഘങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. തുടര്‍ന്നാണ് 2015 മുതലുള്ള പെന്‍ഷന്‍ വിതരണത്തിന്റെ കണക്കെടുക്കാന്‍ സ്വകാര്യ സ്ഥാപനത്തെ നിയമിക്കാന്‍ തീരുമാനിച്ചത്.

2015 മുതലുള്ള പെന്‍ഷന്‍ വിതരണത്തിന്റെ മുഴുവന്‍ വിവരങ്ങളും സ്വകാര്യ സ്ഥാപനം നല്‍കണം. 65 ലക്ഷം പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് ഇതിനായി ഉപയോഗിക്കാം. ഇതോടൊപ്പം ആധാര്‍ വിവരങ്ങളും കമ്പനിക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കണക്കെടുപ്പിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഈ ഡാറ്റാ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

ഇതോടൊപ്പം ആധാര്‍ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ കണക്കെടുപ്പ് പൂര്‍ത്തീകരിക്കണം. കേന്ദ്രം നല്‍കുന്ന എന്‍.എസ്.എ.പി വിഹിതത്തില്‍ നിന്നും ഭരണപരമായ ചെലവുകള്‍ക്ക് നല്‍കുന്ന മൂന്നു ശതമാനത്തിന്റെ ഒരു ഭാഗം സ്ഥാപനത്തിന് പ്രതിഫലമായി നല്‍കും.

 

Top