സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കൊല്ലപ്പെട്ട വിദേശ വനിതയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്ന പരാതിയാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
കോവളം സ്വദേശി ഡിജിപിക്കു നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. പരാതിക്കാരനില്‍നിന്നും മൊഴിയെടുത്തെങ്കിലും തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ ഇയാള്‍ക്കു സാധിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

വിദേശ വനിതയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ അശ്വതി 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി. അശ്വതി തങ്ങള്‍ക്കുവേണ്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് വിദേശ വനിതയുടെ ബന്ധുകളും വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എതിരെ അശ്വതി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അശ്വതിക്കെതിരെ തിരുവനന്തപുരം സ്വദേശി പരാതി നല്‍കിയത്.സമൂഹമാധ്യമങ്ങളിലും ഒട്ടേറെ പേര്‍ അശ്വതിക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Top