ശോഭാ സുരേന്ദ്രന്റെ പരാതി; പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ലെന്ന് അബ്ദുള്ളക്കുട്ടി

കൊച്ചി: കെ സുരേന്ദ്രനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി കേന്ദ്ര സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതികരണമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇതു സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ പുറത്തു കാണുന്ന അത്ര വലിയ പ്രശ്‌നമില്ല. ശോഭാ സുരേന്ദ്രന്റെ പരാതി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും കിട്ടിയില്ല. ഊഹാപോഹങ്ങള്‍ക്ക് പരസ്യ മറുപടിയില്ല. അത് പാര്‍ട്ടി രീതിയല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി.

തന്നെ അപമാനിച്ച് പുറത്താക്കാനാണ് ശ്രമിക്കുന്നത്. പ്രതികരിക്കാതെ മാറി നിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണ് കാട്ടിത്തരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താന്‍ തുടരുമ്പോഴാണ് കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഈഴവ-പിന്നാക്ക സമുദായത്തില്‍ നിന്ന് കുട്ടിയായിരിക്കുമ്പോള്‍ തന്നെ പരിവാര്‍ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലേക്കെത്തിയ ആളാണ് താനെന്നും ശോഭ പരാതിയില്‍ പറയുന്നു.

സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം തന്നെ തഴഞ്ഞത്. പാര്‍ട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004-ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും ശോഭ കുറ്റപ്പെടുത്തി

Top