വേഷംകെട്ടുമായി മുഖ്യമന്ത്രിയോ പാര്‍ട്ടിക്കാരോ ശബരിമലയില്‍ വന്നാല്‍; ശോഭാ സുരേന്ദ്രന്‍

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിധി വിശാല ബെഞ്ചിന് കൈമാറിയ സുപ്രീം കോടതിയുടെ തീരുമാനം ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. മാത്രമല്ല ശബരിമലയിലേക്ക് വേഷംകെട്ടുമായി കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വന്നാല്‍ ബിജെപി ശക്തമായ പ്രതിരോധിക്കുമെന്നും ശോഭ പറഞ്ഞു.

കേരളത്തില്‍ ഭൂരിഭാഗം വരുന്നത് ഭക്തരാണ് അതുകൊണ്ടുതന്നെ മുഖ്യമന്ത്രി നില്‍ക്കേണ്ടത് ഭക്തരോടൊപ്പമാണ് എന്നും ശോഭ പറഞ്ഞു. മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നില്‍ക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു എന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഒരു കോടതിക്ക് എന്തുമാത്രം ഇടപെടല്‍ നടത്താനാകുമെന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ് ഇത്തവണത്തെ കോടതി നടപടി. ഭക്തരുടെ വിശ്വാസവുമായി ചേര്‍ന്ന് നിന്നുകൊണ്ടുള്ള വിധി പ്രസ്താവമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുക എന്ന് അവര്‍ ചൂണ്ടികാട്ടി. റിവ്യൂ പെറ്റീഷനുകള്‍ പരിഗണിക്കാനും ചര്‍ച്ചചെയ്യാനുമുള്ള സമയം കിട്ടും. ഒപ്പം ഏഴംഗബെഞ്ചിലേക്ക് വിടുമ്പോള്‍ വിവിധ വിഷയങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിലേക്ക് എത്താന്‍ കോടതിക്ക് സാധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ശോഭ പറഞ്ഞു.

Top