കുതിച്ചുയര്‍ന്ന് അവശ്യസാധനങ്ങളുടെ വില; കേന്ദ്രത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

തമിഴ്‌നാട്: കുതിച്ചുയരുന്ന അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിഷയത്തില്‍ സംസഥാന സര്‍ക്കാരുകളെ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയലിന് സ്റ്റാലിന്‍ കത്തയച്ചു.

ആഭ്യന്തര ഉല്‍പാദനത്തിലെ കുറവ് കണക്കിലെടുത്ത് അവശ്യവസ്തുക്കളില്‍ ചിലത് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തിലൂടെ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സ്റ്റോക്കില്‍ നിന്ന് പ്രതിമാസം 10,000 മെട്രിക് ടണ്‍ വീതം ഗോതമ്പും തുവരപ്പരിപ്പും അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സാധനങ്ങള്‍ സഹകരണ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുകയും വില കുറയ്ക്കുകയും ചെയ്യാന്‍ സാധിക്കുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ സഹകരണ ഔട്ട്ലെറ്റുകള്‍ വഴിയും കര്‍ഷക വിപണികള്‍ വഴിയും പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള വിവിധ ഇടപെടല്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും PDS ഔട്ട്ലെറ്റുകള്‍ വഴി ഉയര്‍ന്ന സബ്സിഡി നിരക്കില്‍ എല്ലാ മാസവും ടര്‍ഡല്‍, പഞ്ചസാര, പാമോയില്‍ എന്നിവയും വിതരണം ചെയ്യുന്നു. കൂടാതെ യൂണിവേഴ്‌സല്‍ പിഡിഎസ് സംവിധാനം വഴി എന്‍എഫ്എസ്എ കവറേജിനപ്പുറം സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

”സഹകരണ വകുപ്പും തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ / ന്യായവില കടകള്‍ വഴി പച്ചക്കറികളും പലചരക്ക് സാധനങ്ങളും വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിവിധ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ ചില ഇനങ്ങള്‍ ആഭ്യന്തര അല്ലെങ്കില്‍ വിദേശ ഉത്പാദകരില്‍ നിന്ന് വാങ്ങുന്നതിനുള്ള ബിഡ്ഡുകള്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, അവ പ്രോസസ്സ് ചെയ്തുവരുന്നു, ‘- സ്റ്റാലിന്‍ കത്തിലൂടെ കേന്ദ്രമന്ത്രിയെ അറിയിച്ചു.

Top