ഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഉള്‍പ്പെട്ട എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്തംബര്‍ 12 ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയില്‍ താന്‍ ഈ കേസില്‍ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയത്. ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്‌ലിന്‍ കേസ് മാറ്റിവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറില്‍ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തില്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്.
ആകെ ഒമ്പത് പ്രതികളാണുള്ളത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മുന്‍ ജോ.സെക്രട്ടറി എ.ഫ്രാന്‍സിസ് എസ്.എന്‍.സി ലാവ് ലിന്‍ കമ്പനി. വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, മുന്‍ അക്കൗണ്ട്‌സ് മെമ്പര്‍ കെ.ജി.രാജശേഖരന്‍ നായര്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം.കസ്തൂരി രങ്ക അയ്യര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.എ.സിദ്ദാര്‍ത്ഥ മേനോന്‍, എസ്.എന്‍.സി ലാവ് ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് എന്നിവരാണ് പ്രതികള്‍.