എസ്‌എന്‍സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

തിരുവനന്തപുരം: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്‌ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഈ മാസം ആദ്യം പരിഗണനയ്ക്ക് വന്ന ലവ്ലിൻ കേസ് വീണ്ടും മാറ്റിവയ്‌ക്കുകയായിരുന്നു. ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ദീപാങ്കര്‍ ദത്ത, ജസ്‌റ്റിസ്‌ ഉജ്‌ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്‌എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്‌. 2017ല്‍ സുപ്രീം കോടതിയിലെത്തിയ ലാവ്‌ലിന്‍ കേസ്‌ ആറു വര്‍ഷത്തിനിടെ 34 തവണ മാറ്റിവച്ചിട്ടുണ്ട്‌.

സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാലാണ് കഴിഞ്ഞ തവണ കേസ്‌ മാറ്റിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയന്റ്‌ സെക്രട്ടറി എ ഫ്രാന്‍സിസ്‌ എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്നത്‌.

Top