സ്‌നാപ്ചാറ്റ് മേധാവി മകന് മൊബൈല്‍ഫോണ്‍ നല്‍കുന്നത് ആഴ്ചയില്‍ ഒന്നര മണിക്കൂര്‍

സ്‌നാപ്ചാറ്റിന്റെ മേധാവിയായ ഇവാന്‍ സ്പീഗല്‍ തന്റെ ഏഴുവയസുകാരനായ മകന് ഫോണ്‍ ഉപയോഗിക്കാനായ് നല്‍കുന്നത് ആഴ്ച്ചയില്‍ ഒന്നര മണിക്കൂര്‍ മാത്രം. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മകന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ താന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തെപ്പറ്റി സ്പീഗല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

താന്‍ കുട്ടിയായിരുന്നപ്പോള്‍ ടിവി കാണുന്നതിന് തന്റെ മാതാപിതാക്കളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു, താന്‍ കൗമാര പ്രായത്തിലെത്തും വരെ ഈ ടി.വി നിയന്ത്രണം ഉണ്ടായിരുന്നുവെന്നും സ്പീഗല്‍ പറയുന്നു. ഇത് സര്‍ഗ്ഗാത്മകശേഷിയെ വര്‍ധിപ്പിച്ചിരുന്നുവെന്നും മറ്റ് സമയങ്ങളില്‍ സ്വതസിദ്ധമായ കളികളിലും വായനയിലുമൊക്കെയാണ് താന്‍ മുഴുകിയിരുന്നതെന്നും അദ്ദേഹം പറയുന്നു.

സ്മാര്‍ട്ട്‌ഫോണുകളില്‍ ചിലവഴിക്കുന്ന സമയം കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനാകുമെന്നാണ് സ്പീഗല്‍ പറഞ്ഞത്. സ്‌നാപ് ചാറ്റില്‍ പോസിറ്റീവായ വീഡിയോകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുമെന്നും സ്പീഗല്‍ കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 18 കോടി സജീവ ഉപയോക്താക്കളുള്ള ഫോട്ടോഷെയറിംങ് സൈറ്റായ സ്‌നാപ് ചാറ്റ്.

സിലിക്കണ്‍വാലിയിലെ പല പ്രമുഖരും സ്വന്തം മക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍, ഗെയിം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയിരുന്ന ബില്‍ഗേറ്റ്‌സ് തന്റെ മകളെ വീഡിയോ ഗെയിം കളിക്കാന്‍ അനുമതി നല്‍കിയത് 14വയസായതിന് ശേഷമായിരുന്നു. ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിനോട് ആദ്യ ഐപാഡ് പുറത്തിറക്കിയ വേളയില്‍ നിങ്ങളുടെ മക്കള്‍ക്ക് ഇത് ഇഷ്ടമായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അപ്പോള്‍ അവരത് ഉപയോഗിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

Top