വനിതാ ജീവനക്കാർക്ക് ആർത്തവ ദിനങ്ങളിൽ പ്രത്യേക അവധി നൽകുന്നതിനെ എതിർത്ത് സ്മൃതി ഇറാനി

ദില്ലി : വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. പ്രത്യേക അവധി ആവശ്യമുള്ള ഒരു ശാരീരിക പ്രശ്നമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു.

ആർത്തവമുള്ള സ്ത്രീ എന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു ശാരീരിക പ്രശ്നമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ആര്‍ത്തവ ദിവസങ്ങളില്‍ പ്രത്യേക അവധി നൽകുന്നത്. തൊഴില്‍ മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം, ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കുമെന്ന് ഇറാനി പ്രഖ്യാപിച്ചു.

രാജ്യത്തുടനീളമുള്ള ശരിയായ ആർത്തവ ശുചിത്വ പരിപാലന രീതികളിലേക്കുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം രൂപപ്പെടുത്തുക. 10 മുതൽ 19 വയസ് വരെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള നിലവിൽ ‘പ്രമോഷൻ ഓഫ് മെൻസ്ട്രൽ ഹൈജീൻ മാനേജ്‌മെന്റ് (എംഎച്ച്എം) പദ്ധതിയുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷന്റെ പിന്തുണയോടെയുള്ള ഈ പദ്ധതിയില്‍ വിവിധ വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അടുത്തിടെ നിയമനിർമ്മാണം പാസാക്കിക്കൊണ്ട് ആര്‍ത്തവത്തിന്റെ വേദനാജനകമായ കാലയളവുകൾ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുമെന്ന് സ്പെയിൻ പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരു നിലപാട് സ്വീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഇന്ത്യയിൽ നിരവധി സ്വകാര്യ കമ്പനികള്‍ ആര്‍ത്തവ ദിനങ്ങളില്‍ പ്രത്യേക അവധി അനുവദിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

Top