രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

കുടുംബ പാരമ്പര്യംകൊണ്ട് മാത്രം മോദിയെ നേരിടാനാകില്ലെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു.

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ഇതിന്‌ മറുപടിയായാണ് രാഹുലിനെതിരെ സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്.

അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്തുന്നതെന്നും, മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യത്തിനും ഇത്രയധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നും, ഇതെല്ലാം നടന്നത് അഹിംസാ മാര്‍ഗത്തിലൂടെ തന്നെയാണെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആഗോള ചിന്തകരുമായും രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയത്.

കോണ്‍ഗ്രസ് ഭരണകാലത്ത് വളരെ സുതാര്യമായിരുന്ന വിവരാവകാശ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്നു തുറന്നു സമ്മതിക്കാനും രാഹുല്‍ മടി കാണിച്ചില്ല.

എന്റെ കൂടി പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നും, മികച്ച പ്രഭാഷകനായ അദ്ദേഹത്തിന് ആശയങ്ങള്‍ ഏറ്റവും കൃത്യമായി ശ്രോതാക്കളില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

എന്നാല്‍, ഭരണം സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനു വീഴ്ച സംഭവിക്കുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്നു രാഹുല്‍ വെളിപ്പെടുത്തി.

Top