നാല് വർഷം പഴക്കമുള്ള പി.സികൾ വൻ ഉൽപ്പാദന നഷ്ടമുണ്ടാക്കുമെന്ന് പഠനം !

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ചെറുകിട-ഇടത്തരം ബിസിനസുകളുടെ (എസ്എംബി)ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് മൈക്രോസോഫ്റ്റിന്റെ പഠന റിപ്പോര്‍ട്ട്. നാലു വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഓപറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന്ന ബിസിനസുകളുടെ ഉല്‍പ്പാദനക്ഷമതയിലാണ് കുറവുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരം പഴയ പിസികള്‍ സ്ഥാപനത്തിന് സുരക്ഷാ വെല്ലുവിളികളും ഐടി ഭീഷണികളും ഉയര്‍ത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. ദക്ഷിണേന്ത്യയിലെ എസ്എംബികളുടെ ഇപ്പോഴത്തെ പ്രധാന വെല്ലുവിളികളാണ് ഡാറ്റ വീണ്ടെടുക്കുന്നതും ബിസിനസ് സമൂഹത്തെ നിലനിര്‍ത്തുന്നതും. ദക്ഷിണേന്ത്യയിലെ 25 ശതമാനം എസ്എംബികളും കഴിഞ്ഞ വര്‍ഷം സുരക്ഷാ പ്രശ്നം നേരിട്ടതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലോബല്‍ എസ്എംബി ഐടി മാര്‍ക്കറ്റ് റിസര്‍ച്ച്, അനലിസ്റ്റ് ഓര്‍ഗനൈസേഷന്‍ ടെക്ഐസില്‍ എന്നിവയുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് പഠനം നടത്തിയത്. ഏഷ്യാ പസിഫിക്കിലുടനീളമുള്ള 2000 എസ്എംബികളിലായിരുന്നു മൈക്രോസോഫ്റ്റിന്റെ പഠനം.

ദക്ഷിണേന്ത്യയിലെ 40 ശതമാനം എസ്എംബികളും കാലാവധി കഴിഞ്ഞ പിസികളും പകുതിയിലധികം (62ശതമാനം) സ്ഥാപനങ്ങള്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളുമാണ് ഉപയോഗിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ആധുനിക തന്ത്രങ്ങള്‍ സ്വീകരിച്ച ദക്ഷിണ മേഖലയിലെ എസ്എംബികള്‍ക്ക് ബിസിനസിലും തൊഴിലിലും ബഹുമുഖ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഈ പഠന റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും മികച്ച സുരക്ഷയും ലഭിച്ചാതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത് പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും സാധിക്കുന്നുണ്ട്.

പുതിയ പിസികള്‍ സ്വീകരിച്ച 89 ശതമാനം എസ്എംബികളുടെയും ഐടി കാര്യക്ഷമത മെച്ചപ്പെട്ടിട്ടുണ്ടെന്നും ആധുനിക പിസികള്‍ ഉപയോഗിച്ച ദക്ഷിണേന്ത്യയിലെ 84 ശതമാനം എസ്എംബികളുടെയും മൊത്തത്തിലുള്ള പരിപാലന ചെലവ് കുറഞ്ഞിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അതോടൊപ്പം തന്നെ പുതിയ പിസികള്‍ സുരക്ഷ മെച്ചപ്പെടുത്താനും ഡാറ്റ സംരക്ഷിക്കാനും സഹായിച്ചെന്നും പൂനെയിലെ 84 ശതമാനം എസ്എംബികളും വ്യക്തമാക്കിയിട്ടുണ്ട്. 81 ശതമാനത്തിനും ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. പുതിയ പിസികള്‍ 75 ശതമാനം എസ്എംബികളുടെയും പ്രവര്‍ത്തന അനുഭവത്തില്‍ മികവുണ്ടാക്കാനും ക്ലൗഡും മൊബിലിറ്റി സൊല്യൂഷനുകളും കാര്യക്ഷമമായി ഉപയോഗിക്കാനാവുകയും ചെയ്തിട്ടുണ്ട്.

ബിസിനസുകള്‍ വലുതായാലും ചെറുതായാലും സാങ്കേതിക വിദ്യ ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുവരുന്നുവെന്നുണ്ടെന്നും ഐടി നിക്ഷേപങ്ങളുടെ മൂല്യം എസ്എംബികള്‍ തിരിച്ചറിയണമെന്നും അത് നിലവിലെയും ഭാവിയിലെയും വളര്‍ച്ചയ്ക്കും സഹായിക്കുമെന്നും ഇന്ത്യയിലെ 11 കോടിയോളം പേര്‍ക്ക് തൊഴില്‍ ദാതാവാണ് എസ്എംബികളെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ഗ്രൂപ്പ് ഡയറക്ടര്‍ ഫര്‍ഹാന ഹഖ് പറഞ്ഞു.

അതോടൊപ്പം തന്നെ ഇന്ത്യയുടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇവ നിര്‍ണായക സംഭാവന ചെയ്യുന്നുണ്ടെന്നും എസ്എംബികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനും മത്സരമുള്ള ഈ വിപണിയില്‍ വിജയം കൈവരിക്കാനും സഹായിക്കുന്നതിന് മൈക്രോസോഫ്റ്റ് എന്നും കൂടെയുണ്ടാകുമെന്നും ഫര്‍ഹാന ഹഖ് പറഞ്ഞു.

പുതിയ പിസികള്‍ക്ക് വേണ്ട ശേഷികളെ കുറിച്ചുള്ള അറിവില്ലായ്മയാണ് പുതിയ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും എസ്എംബികളെ പിന്തിരിപ്പിക്കുന്നതെന്നും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒരു പിസി പുതുക്കല്‍ പോളിസിയോ അല്ലെങ്കില്‍ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്ന സംവിധാനമോ ഇല്ലെന്നും ദക്ഷിണേന്ത്യ സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് എസ്എംബികളും (75ശതമാനം) സമ്മതിക്കുകയും ചെയ്തു.

ഇത്തരത്തില്‍ പിസി പുതുക്കല്‍ നയമില്ലാത്തത് ദീര്‍ഘ കാല പ്രവര്‍ത്തനത്തില്‍ തിരിച്ചടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിസിനസ് ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷാ പിഴവുകള്‍ ഇല്ലാതാക്കുന്നതിനും എസ്എംബികള്‍ പഴയ പിസികള്‍ പുതുക്കുകയും സ്ഥിരമായി ഒഎസ് അപ്പ്ഡേറ്റ് ചെയ്യുകയും വേണം.

ആപ്പ് പൊരുത്തക്കേടിന് ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10ല്‍ പരിഹാരമുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. വിന്‍ഡോസ് 7നുള്ള പിന്തുണ അവസാനിപ്പിക്കുന്നതോടെ എസ്എംബികള്‍ എത്രയും പെട്ടെന്ന് പുതിയ പിസികളിലേക്കും ഓപറേറ്റിങ് സിസ്റ്റത്തിലേക്കും മാറണം.വിന്‍ഡോസ് 7ന് ഇനി സുരക്ഷാ അപ്ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്ഡേറ്റുകളോ ലഭിക്കുകയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

Top